തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനം പൊങ്ങച്ചം അവതരിപ്പിക്കാന്‍ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തിന് അതത് ദിവസങ്ങളിലെ പ്രധാനസംഭവങ്ങളാണ് എടുത്തു പറഞ്ഞിരുന്നത്.
ജനുവരി 30നാണ് സംസ്ഥാനത്ത് ആദ്യ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തത് യഥാര്‍ത്ഥത്തില്‍ അതിന് ശേഷം സംസ്ഥാനം മുള്‍മുനയിലായിരുന്നു. വൈറസ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തില്‍ കേരളം ഉണര്‍ന്ന് പ്രവര്‍ത്തിക്കുയായിരുന്നു. ആരോഗ്യവകുപ്പിന്റെ നേതത്വത്തില്‍ പ്രത്യേക ടീം രൂപീകരിച്ചു. എല്ലാ ജില്ലകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ തയ്യാറാക്കി. ഫെബുവരി 2ന് ആലപ്പുഴയിലും 3ന് കാസര്‍കോടും രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മൂന്നുപേരേയും ചികിത്സിച്ച് ഭേദപ്പെടുത്തി. കൂടുതല്‍ ആളുകളിലേക്ക് പകരാതെ ശ്രദ്ധിക്കാന്‍ കഴിഞ്ഞു. അത് ആദ്യഘട്ടം ആയിരുന്നു, ആദ്യഘട്ടത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം വിജയം എന്ന് വേണമെങ്കില്‍ പറയാം.
പക്ഷേ ഫെബ്രുവരി 19ന് സംസ്ഥാനത്ത് വീണ്ടും രോഗബാധ റിപ്പോര്‍ട്ട് ചയ്തു. വിദേശത്ത് നിന്ന് എത്തിയ ഒരു കുടുബത്തിലെ 5പേര്‍ക്കാണ് രോഗബാധ വന്നത്. എന്നാല്‍ അതിന് മുന്‍പ് വിമാനത്താവളങ്ങളിലും മറ്റും പരിശോധന സംവിധാനങ്ങള്‍ കാര്യക്ഷമമാക്കി. യാത്രക്കാര്‍ക്ക് കൃത്യമായ നിര്‍ദേശം നല്‍കി. ഇതൊക്കെയായിട്ടും അഞ്ചുപേര്ക്ക് രോഗബാധയുണ്ടായത് രണ്ടാംഘട്ട വൈറസ് വ്യാപനത്തിന്റെ ഭീഷണിയാണ് ഉയര്‍ത്തിയത്. സ്വാഭാവികമായും കൂടുതല്‍ സുരക്ഷ ഒരുക്കേണ്ടിവന്നു.
രോഗബാധിതരുടെ സമ്പര്‍ക്കം, സഹയാത്രികര്‍ എല്ലാ ംകണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കി. ശാസ്ത്രീയമായി റൂട്ട് മാപ്പ് തയ്യാറാക്കി. വിമാനത്താവളങ്ങളില്‍ പ്രാഥമിക പരിശോധന നിര്‍ബന്ധമാക്കി. വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയവരെ നിരീക്ഷണത്തിലാക്കി. ചില നടപടികള്‍ ഈ ഘട്ടത്തില്‍ സ്വീകരിക്കേണ്ടിവന്നു. ആള്‍ക്കൂട്ട,ം ഉത്സവം, കൂടിച്ചേരല്‍ എല്ലാ വിലക്കേര്‍പ്പെടുത്തി. വിവാഹ പാര്‍ട്ടികള്‍ ഉള്‍പ്പെടെ എല്ലാം ഒഴിവാക്കി. പൊതു പരിപാടികള്‍ ആകെ റദ്ദാക്കി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആകെ ഒറ്റക്കെട്ടായി ഇറങ്ങി.
രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേരളം അടച്ചിടല്‍ പ്രഖ്യാപിച്ചു. നാടിനെയും ജനജീവിതത്തേയും തിരികെ പിടിക്കാന്‍ സംസ്ഥാനം 20000കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. പഴുതടച്ചുള്ള ഇടപെടലുകളാണ് നാം നടത്തിയത്. ഇന്ത്യയിലെ രോഗികളുടെ എണ്ണത്തില്‍ ഒന്നാമതായിരുന്നു നാം ആദ്യ ഘട്ടത്തില്‍. ആദ്യം രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും നമ്മുടേതാണ്. കേരളം കോവിഡ് നാട് എന്ന് പറഞ്ഞാണ് അയല്‍ സംസ്ഥാനം റോഡ് മണ്ണിട്ട് മൂടിയത്.
മാര്‍ച്ച് 26ന് നിരീക്ഷണത്തിലുള്ളവര്‍ 1ലക്ഷം കഴിഞ്ഞു. ഏപ്രില്‍ നാല് ആകുമ്പോള്‍ 171355. കൈവിട്ട് പോകും എന്ന് കരുതിയ അവസ്ഥ. ഒരു രോഗി ഒറ്റയടിക്ക് രോഗം പകര്‍ന്ന് നല്‍കിയത് 23 പേര്‍ക്കാണ്. അതൊരു ലക്ഷണമായി എടുത്താല്‍ ഒരുപക്ഷേ ഭയാനകമായ അവസ്ഥയിലേക്ക് പോകുമായിരുന്നു. ഓരോ രോഗിയേയും കണ്ടെത്തി പകരാന്‍ സാധ്യതയുള്ളവരെ തെരഞ്ഞുപിടിച്ച് ഐസൊലേഷനിലാക്കി. ഇപ്പോള്‍ നമുക്ക് ആശ്വസിക്കാനും അഭിമാനിക്കാനുമുള്ള സാഹചര്യമുണ്ട്.
46323ആയി നിരീക്ഷണം കുറഞ്ഞു. കോവിഡ് ബാധിച്ച് മരിക്കുന്നവരുട കേരളത്തിലെ ശരാരശി.58ശതമാനം മാത്രമാണ്. ജനസംഖ്യ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ടെസ്റ്റ് സംവിധാനമുള്ളത് നമ്മുടെ സംസ്ഥാനത്താണ്. നമുക്കിപ്പോള്‍ 14 ജില്ലതളില്‍ 38 കോവിഡ് സ്‌പെഷ്യല്‍ ആശുപത്രികളുണ്ട് ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ കേരളം തയ്യാറാണ്. ആരോഗ്യപ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും ഒക്കെ കൂട്ടായ പ്രവര്‍ത്തനമാണ് നമ്മളെ കരകയറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ