കൊച്ചി : സ്പ്രിംഗ്ളർ കരാർ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ചാണ് സ്പ്രിംഗ്ളർ കരാറിനെതിരെ നൽകിയ പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന, കേന്ദ്രസർക്കാരുകൾ നൽകിയ സത്യവാങ്മൂലങ്ങൾ കോടതി പരിശോധിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, അഭിഭാഷകനായ ബാലു ഗോപാൽ തുടങ്ങിയവരാണ് കരാറിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
കോവിഡ് ബാധിതരില്‍നിന്നും നിരീക്ഷണത്തില്‍ കഴിയുന്നവരില്‍നിന്നും ശേഖരിച്ച വിവരങ്ങള്‍ ഒരുതരത്തിലും ചോരില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കമ്പനിക്കു കൈമാറുന്ന വിവരങ്ങള്‍ ചോരാതിരിക്കാനുള്ള ശക്തമായ വ്യവസ്ഥകള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യതയേക്കാള്‍ പ്രധാനം മനുഷ്യജീവനാണെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കി.
നിയമലംഘനമുണ്ടായാല്‍ കമ്പനിക്കെതിരേ ന്യൂയോര്‍ക്കില്‍ മാത്രമല്ല, ഇന്ത്യയിലും നിയമനടപടി സാധ്യമാണ്. സ്പ്രിംഗ്‌ളറുമായി കരാറുണ്ടാക്കിയത് ചട്ടങ്ങളും നിയമങ്ങളും പാലിച്ചാണ്. കോവിഡുമായി ബന്ധപ്പെട്ട് 80 ലക്ഷം പേരുടെ സ്‌ക്രീനിങ് വേണ്ടിവരുമെന്നാണു കണക്കുകൂട്ടുന്നത്. വിവരശേഖരണത്തിന് ഒട്ടേറെ ഐ.ടി. കമ്പനികള്‍ സംസ്ഥാനത്തും രാജ്യത്തുമുണ്ടെങ്കിലും വലിയതോതില്‍ വിവരങ്ങള്‍ വിലയിരുത്താന്‍ ശേഷിയുള്ള സ്ഥാപനങ്ങള്‍ ഇന്ത്യയിലില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിംഗ്‌ളറിന്റെ സേവനം ഉപയോഗിച്ചത്. വിവരങ്ങളുടെ വിലയിരുത്തലിനു വേണ്ടിയാണ് കമ്പനിയുടെ സോഫ്റ്റ്‌വേറില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്തത് എന്നും സംസ്ഥാന സർക്കാർ അറിയിച്ചു.
എന്നാൽ സ്പ്രിംഗ്ളർ കരാറിൽ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾ തള്ളി കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകി. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന് കരാർ ഉറപ്പു നൽകുന്നില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. കരാർ ജനങ്ങളുടെ അവകാശത്തിൽ വെള്ളം ചേർക്കുന്നു. അമേരിക്കൻ കോടതിയുടെ അധികാര പരിധി അംഗീകരിച്ച് കരാർ ഒപ്പിട്ടത് വീഴ്ചയാണ്. കോവിഡ് ബാധിതരുടെ ഡാറ്റ കൈകാര്യം ചെയ്യാൻ തയ്യാറാണെന്നും സത്യാവാങ്മൂലത്തിൽ കേന്ദ്രസർക്കാർ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ