നിര്‍ബന്ധിത സാലറി കട്ട് നിയമവിരുദ്ധം; പ്രതിപക്ഷ സംഘടനകള്‍ ഹൈക്കോടതിയില്‍

കോവിഡ് പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു
നിര്‍ബന്ധിത സാലറി കട്ട് നിയമവിരുദ്ധം; പ്രതിപക്ഷ സംഘടനകള്‍ ഹൈക്കോടതിയില്‍


കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ആറു ദിവത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള നീക്കത്തിനെതിരേ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു. നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് എയ്ഡഡ് സ്‌കൂള്‍ അധ്യാപകരുടെയും കെഎസ്ഇബി, കെഎസ്ആര്‍ടിസി ജീവനക്കാരുടെയും സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 

ഏപ്രില്‍ 24ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ വേതനം മാറ്റിവെക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. മാറ്റിവെക്കുന്നു എന്നാണ് പറയുന്നതെങ്കിലും ഇത് എന്ന് തിരികെ തരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. അതിനാല്‍, മാറ്റിവെയ്ക്കല്‍ യഥാര്‍ത്ഥത്തില്‍ വെട്ടിക്കുറയ്ക്കലായി മാറുന്നുവെന്ന് ഹര്‍ജിയില്‍ പറയുന്നു. 

ആറു ദിവസത്തെ ശമ്പളംം വീതം അഞ്ചു മാസം പിടിക്കുമ്പോള്‍ ആകെ ഒരു മാസത്തെ വേതനമാണ് നഷ്ടമാകുന്നത്. കേന്ദ്രസര്‍ക്കാര്‍ 12 മാസം ഒരു ദിവസത്തെ ശമ്പളം വീതം നല്‍കാനാണ് ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചിരുന്നത്. എന്നാല്‍, താല്‍പര്യമില്ലാത്തവര്‍ക്ക് ശമ്പളം നല്‍കാതിരിക്കാന്‍ അവസരമുണ്ട്. കേരളത്തില്‍ ഇത്തരമൊരു അവസരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

കേരള സര്‍ക്കാര്‍ ജീവനക്കാരുടെ അനുമതിയില്ലാതെ നടപ്പാക്കുന്ന നിര്‍ബന്ധിത സാലറി കട്ട് നിയമവിരുദ്ധമാണെന്നും അതിനാല്‍ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹര്‍ജികളില്‍ പ്രതിപക്ഷ സംഘടനകള്‍ ആവശ്യപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com