കണ്ണൂർ: കോവിഡും വിഷപ്പാമ്പിന്റെ കടിയും അതിജീവിച്ച് 11 ദിവസത്തെ ചികിത്സയ്ക്കുശേഷം ഒന്നരവയസ്സുകാരി തിരികെ വീട്ടിലെത്തി. പാമ്പുകടിയേറ്റ കൈവിരൽ സാധാരണനിലയിലാവുകയും കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആവുകയും ചെയ്തതോടെ ഇന്നലെയാണ് കുഞ്ഞ് ആശുപത്രി വിട്ടത്. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലായിരുന്നു ചികിത്സ.
ജൂലായ് 21-ന് അർധരാത്രിയിലാണ് പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ബിഹാറിൽ അധ്യാപകരായ ദമ്പതിമാരും മക്കളും പാണത്തൂരിലുള്ള വീട്ടിൽ ക്വാറന്റീനിലായിരുന്നു. സിപിഎം നേതാവും പൊതുപ്രവർത്തകനുമായ ജിനിൽ മാത്യു ആണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ നടത്തിയ സ്രവപരിശോധനയിൽ കോവിഡും സ്ഥിരീകരിച്ചു.
ശിശുരോഗവിഭാഗം മേധാവി ഡോ എംടിപി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുഞ്ഞിനെ ചികിത്സിച്ചത്. നേരത്തെ ഒരുവയസ്സും 10 മാസവും പ്രായമുള്ള കുട്ടിയും രണ്ടുവയസ്സുള്ള കുട്ടിയും കണ്ണൂർ ഗവ മെഡിക്കൽ കോളജിൽ നിന്ന് കോവിഡ് രോഗമുക്തി നേടിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ