അമ്മയുടെ അന്ത്യയാത്ര സ്ക്രീനിൽ കണ്ട് നോറ; മകളുടെ ചുംബനം ഏറ്റുവാങ്ങാതെ മെറിൻ മടങ്ങി

അമേരിക്കയിൽ നടന്ന സംസ്കാരചടങ്ങുകൾ ഓൺലൈനിലൂടെയാണ് മെറിന്റെ മകളും കുടുംബവും കണ്ടത്
അമ്മയുടെ അന്ത്യയാത്ര സ്ക്രീനിൽ കണ്ട് നോറ; മകളുടെ ചുംബനം ഏറ്റുവാങ്ങാതെ മെറിൻ മടങ്ങി

കൊച്ചി; അമ്മയുടെ മുഖം സ്ക്രീനിൽ തെളിയുമ്പോൾ രണ്ടുവയസുകാരി നോറയ്ക്ക് അറിയില്ല ഇനി തനിക്ക് അമ്മയെ കാണാനാവില്ലെന്ന്. മകളുടെ അന്ത്യചുംബനം പോലും വാങ്ങാതെയായിരുന്നു മെറിന്റെ മടക്കം. ഭർത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിൻ ജോയിയുടെ മൃതദേഹം സംസ്കരിച്ചു. അമേരിക്കയിൽ നടന്ന സംസ്കാരചടങ്ങുകൾ ഓൺലൈനിലൂടെയാണ് മെറിന്റെ മകളും കുടുംബവും കണ്ടത്.

ജന്മനാട്ടിലും അമേരിക്കയിലുമായി ബന്ധുക്കളുടെയും സഹപ്രവർത്തകരുടെയും പ്രാർഥനകൾ സാക്ഷിയാക്കി മെറിന്റെ സംസ്കാരം.
 യുഎസിലെ റ്റാംപ സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിലായിരുന്നു ചടങ്ങുകൾ. ഹിൽസ്ബൊറൊ മെമ്മോറിയൽ സെമിത്തേരിയിൽ സംസ്കാരം നടത്തി. ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിച്ച ചടങ്ങുകൾ ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സമാപിച്ചത്. പൊതു ദർശനവും ശുശ്രൂഷകളും തത്സമയം മോനിപ്പള്ളിയിലെ വീട്ടിൽ അച്ഛൻ ജോയി, അമ്മ മേഴ്സി, മകൾ നോറ എന്നിവരും ബന്ധുക്കളും കണ്ടു.

സംസ്കാര ശുശ്രൂഷകൾക്കു മുന്നോടിയായി സിറോ മലബാർ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കോട്ടയം അതിരൂപതാ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ വിഡിയോ വഴി അനുശോചന സന്ദേശം അറിയിച്ചു. അമേരിക്കയിലെ സംസ്കാര ചടങ്ങിനു മുൻപ് മെറിന്റെ ഇടവക പള്ളിയായ മോനിപ്പള്ളി തിരുഹൃദയ പള്ളിയിൽ പ്രത്യേക പ്രാർഥന നടന്നു.

ജൂലായ്‌ 28-ന് അമേരിക്കൻ സമയം രാവിലെ 7.30-നാണ് മോനിപ്പള്ളി ഊരാളിൽ വീട്ടിൽ മരങ്ങാട്ടിൽ ജോയി-മേഴ്‌സി ദമ്പതിമാരുടെ മകളായ മെറിൻ ജോയിയെ(27) ഭർത്താവ് ഫിലിപ്പ് മാത്യു (നെവിൻ-34) കുത്തിയും കാറുകയറ്റിയും കൊലപ്പെടുത്തിയത്. മെറിൻ ജോലിനോക്കുന്ന കോറൽ സ്പ്രിങ്‌സിലെ ആശുപത്രിയുടെ പാർക്കിങ് പ്രദേശത്തായിരുന്നു സംഭവം. നെവിൻ ഇപ്പോൾ അമേരിക്കയിൽ പോലീസ്‌കസ്റ്റഡിയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com