കോട്ടയം : കനത്ത മഴയെത്തുടർന്ന് മീനച്ചിലാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. മണിമലയാർ കരകവിഞ്ഞ് ഒഴുകുകയാണ്. ഇതോടെ കോട്ടയം പാല ടൗണും പരിസരപ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചെത്തിമറ്റം, കൊട്ടാരമറ്റം എന്നിവിടങ്ങളിൽ വെള്ളം കയറി. ഈരാറ്റുപേട്ട പനയ്ക്കപാലത്തും മൂന്നാനിയിലും വെള്ളം കയറിയിട്ടുണ്ട്.
വെള്ളം കയറിയതിനെ തുടർന്ന് പാല- ഈരാറ്റുപേട്ട റോഡ് അടച്ചു. നദികൾ കരകവിഞ്ഞതിനെ തുടർന്ന് കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിത്തുടങ്ങി. തീക്കോയി, വെള്ളിക്കുളം ഭാഗത്തെ ജനങ്ങളെ ഒഴിപ്പിക്കും. കൂട്ടിക്കൽ പഞ്ചായത്തിലും സ്ഥിതി അതീവഗുരുതരമാണ്.
വൈക്കം, കുലശേഖരമംഗലം അടക്കമുള്ള നിരവധി പ്രദേശങ്ങളും വെള്ളത്തിലായി. ശബരിമല ഉള്‍വനത്തില്‍ ഉരുള്‍പൊട്ടി. കക്കാട്ടാറില്‍ ജലനിരപ്പ് ഉയരുന്നു. നദിയിലൂടെ മരങ്ങള്‍ ഒഴുകിയെത്തുന്നു. അച്ചന്‍കോവിലാറിലൂടെ കുട്ടിയാനയുടെ ജഡം ഒഴുകിയെത്തി.
ഭൂതത്താൻകെട്ട് ഡാമിന്റെ എല്ലാ ഷട്ടറും തുറന്നുതോടുകൂടി പെരിയാറിലെ ജലനിരപ്പ് ഉയരുന്നു. ആലുവ ശിവക്ഷേത്രം വെള്ളത്തിൽ മുങ്ങി. ഏലൂർ, കടുങ്ങല്ലൂർ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഏലൂർ ബോസ്കോ കോളനിയിൽ വെള്ളം കയറി. ഏലൂരിലെ രണ്ട് ഡിവിഷനുകളിൽനിന്ന് അമ്പത്തിയഞ്ച് കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ