കോഴിക്കോട്; അപകടത്തിൽപ്പെട്ട വിമാനം ക്രോസ് റോഡിൽ വിമാനത്താവള വളപ്പിന്റെ മതിൽ തകർത്ത് ഒരു ഭാഗം പുറത്തേക്കു വന്നു. റൺവേയിൽ നിന്ന് തെന്നി മാറി 35 അടി താഴ്ചയിലേക്ക് മറിഞ്ഞതോടെ വിമാനം മൂന്നുകഷണമായി മുറിഞ്ഞു. മധ്യഭാഗത്തുള്ളവരും പിൻഭാഗത്തുള്ളവരും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. മിക്കവരും സീറ്റ്‌ബെൽറ്റ് അഴിച്ചിട്ടില്ലാത്തത് പരിക്കിന്റെ ആഘാതം കുറച്ചു.
പിൻഭാഗത്തെ യാത്രക്കാരെ പുറത്തിറക്കിയത് കട്ടർ ഉപയോഗിച്ച് വിമാനഭാഗങ്ങൾ മുറിച്ചുമാറ്റിയാണ്. മിക്ക യാത്രക്കാരും സീറ്റിനിടയിൽ കുടുങ്ങിയ നിലയിലായിരുന്നു. അപകടം സംഭവിച്ച് കുറച്ചുകഴിഞ്ഞപ്പോൾ രക്ഷപ്പെട്ട ചില യാത്രക്കാർ ടെർമിനലിന്റെ ഭാഗത്തേക്ക് നടന്നുപോയതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
പ്രദേശവാസികൾ സ്ഫോടന ശബ്ദം കേട്ടാണ് വിമാനത്താവളത്തിന് അടുത്തേക്ക് എത്തുന്നത്. ആദ്യം അവരെ അകത്തേക്ക് കയറ്റിവിട്ടില്ലെങ്കിലും പിന്നീട് അവരുടെ സഹായം തേടുകയായിരുന്നു. പ്രദേശവാസികളുടെ സ്വകാര്യ വാഹനങ്ങൾ എത്തിച്ച് യാത്രക്കാരെ ആശുപത്രികളിലേക്കു കൊണ്ടുപോയി. പിന്നീട് പൊലീസും കൂടുതൽ ആംബുലൻസുകളും അഗ്നിരക്ഷാസേനയുടെ വാഹനങ്ങളും എത്തി. കണ്ടെയ്ൻമെന്റ് സോൺ ആയതിനാൽ റോഡുകൾ അടച്ചതും ആദ്യം പ്രയാസമുണ്ടാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ