18 അണക്കെട്ടുകളിലായി ഇന്ന് ഒഴുകിയെത്തിയത് 2008.78 എം സി എം ജലം; ആശങ്കപ്പെടേണ്ടതുണ്ടോ? കെ എസ് ഇ ബിയുടെ വിശദീകരണം

സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് 18 അണക്കെട്ടുകളിലുമായി ഇന്ന് ഒഴുകിയെത്തിയത് 2008.78 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ (എം സി എം) ജലമെന്ന് കെഎസ്ഇബി
പമ്പ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നപ്പോള്‍
പമ്പ അണക്കെട്ടിലെ ഷട്ടറുകള്‍ തുറന്നപ്പോള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്ന് 18 അണക്കെട്ടുകളിലുമായി ഇന്ന് ഒഴുകിയെത്തിയത് 2008.78 മില്ല്യണ്‍ ക്യുബിക് മീറ്റര്‍ (എം സി എം) ജലമെന്ന് കെഎസ്ഇബി. കെഎസ്ഇബിയുടെ കീഴിലുള്ള ഈ ജലസംഭരണികളില്‍ ജലവിതാനം ഉയരുന്നുണ്ടെങ്കിലും 24 മണിക്കൂറും ശക്തമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ യാതൊരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. 

ഇന്നലെ ഒഴുകിയെത്തിയത് 1898.6 എം സി എം ജലമായിരുന്നു. ഈ അണക്കെട്ടുകളുടെ ആകെ സംഭരണ ശേഷി 3532.5 എം സി എം ആണ്. ഇന്നത്തെ സ്ഥിതി അനുസരിച്ച് ആകെ സംഭരണ ശേഷിയുടെ 56.9 ശതമാനം ജലം മാത്രമാണ് കെ എസ് ഇ ബിയുടെ അണക്കെട്ടുകളില്‍ ഉള്ളത്. വലിയ ജലസംഭരണികളായ ഇടുക്കിയില്‍ 57.76ശതമാനവും ഇടമലയാറില്‍ 50.75ശതമാനവും കക്കിയില്‍ 56.67ശതമാനവും ബാണാസുരസാഗറില്‍ 69.25ശതമാനവും ഷോളയാറില്‍ 69.1ശതമാനവും ജലമാണുള്ളത്. മേല്‍പ്പറഞ്ഞ അണക്കെട്ടുകള്‍ പെരിയാര്‍, പമ്പ, ചാലക്കുടി, കുറ്റിയാടി, കബനി എന്നീ അഞ്ച് പ്രധാന നദികളിലായാണ് സ്ഥിതിചെയ്യുന്നത്.

നിലവില്‍, മുന്‍കരുതലിന്റെ ഭാഗമായി ശബരിഗിരി പദ്ധതിയുടെ ഭാഗമായുള്ള പമ്പ ജലസംഭരണി പൂര്‍ണ സംഭരണ ശേഷി എത്തുന്നതിന് മുമ്പുതന്നെ തുറന്ന്  ചെറിയ തോതില്‍ ജലം പുറത്തേക്ക് ഒഴുക്കിയിരിക്കുകയാണ്. ജലനിരപ്പ് 983.52 മീറ്റര്‍ എത്തിയപ്പോഴാണ് ഡാം തുറന്നു വിട്ടത്. പമ്പ നദിയില്‍ ജലനിരപ്പ് അപകട നിലയെക്കാള്‍ താഴെയായപ്പോളാണ് ഇത്തരത്തില്‍ ചെറിയ തോതില്‍ ഡാം തുറന്നത് എന്നതും ശ്രദ്ധേയമാണ്. ജലനിരപ്പ് 982മീറ്ററില്‍ എത്തുമ്പോള്‍ ഡാം ഷട്ടറുകള്‍ അടയ്ക്കും. നിലവില്‍ പമ്പാ നദിയില്‍ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നിട്ടില്ല. 

ശക്തമായ മഴ മുന്നില്‍ കണ്ടുകൊണ്ടാണ് ഡാമുകളില്‍ ഉചിതമായ രീതിയില്‍ വെള്ളം ക്രമീകരിച്ചിരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകളും ജലസംഭരണികളും ഇല്ലായിരുന്നുവെങ്കില്‍ ഇതിലും വലിയ തോതിലുള്ള ജലപ്രവാഹം നദികളിലുണ്ടായേനെ. അതു വലിയ നാശനഷ്ടം ഉണ്ടാക്കുകയും ചെയ്‌തേനെ. യഥാര്‍ത്ഥത്തില്‍, ശാസ്ത്രീയമായ ജലപരിപാലനം വഴി പ്രളയം വരുത്തുന്ന വിനകള്‍ ഒഴിവാകുകയാണ് ചെയ്യുന്നതെന്നും ബോര്‍ഡ്് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com