മൂന്നാർ: പെട്ടിമുടിയിലും കരിപ്പൂരിലും ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു സ്ഥലത്ത് മാത്രം സന്ദർശനം നടത്തിയതിനെ വിമർശിച്ച് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. രണ്ട് സ്ഥലത്ത് രണ്ട് തരം നിലപാട് ശരിയല്ലെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയെ കരിപ്പൂരിൽ കണ്ടു. അതേപോലെ അപകടം നടന്ന സ്ഥലമാണ് മൂന്നാറിലെ രാജമലയും. അവിടെയും അദ്ദേഹം ഉണ്ടാകുമെന്ന കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷയാണ് താൻ പങ്കുവച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
അപകടമുണ്ടായ രണ്ടിടത്തും രണ്ട് തരത്തിൽ ധന സഹായം പ്രഖ്യാപിച്ചത് സംബന്ധിച്ച് സംസ്ഥാന സർക്കാരാണ് വ്യക്തത വരുത്തേണ്ടത്. മനുഷ്യജീവന് രണ്ടിടത്തും ഒരേ വിലയാണ്. മനുഷ്യ ജീവന്റെ മഹത്വത്തിന് വിലയിടാൻ സാധിക്കില്ല. ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബാംഗങ്ങൾക്കും ഉറ്റവർക്കും ആശ്വാസം നൽകാൻ ഓരോ സ്ഥലത്തും ഓരോ സമീപനവും മാനദണ്ഡവും എടുക്കുന്നത് ശരിയായ നടപടിയല്ല. അതിനാൽ ഉചതമായ സമീപനം സർക്കാർ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ മുഖ്യമന്ത്രിയാണ് അദ്ദേഹം. അദ്ദേഹം സെലക്ടീവായി പോകുന്നത് ശരിയല്ല. പെട്ടിമുടിയിൽ വലിയൊരു അപകടമാണ് നടന്നിട്ടുള്ളത്. പ്രധാനമന്ത്രിയുമായി കരിപ്പൂരിലേക്ക് പോകുന്ന കാര്യം സംസാരിച്ചപ്പോൾ അദ്ദേഹം പൊൻമുടിയിലെ ദുരന്തത്തെക്കുറിച്ചും ചോദിച്ചു. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അപകടം നടന്ന രണ്ട് സ്ഥലങ്ങളും സന്ദർശിക്കുന്നതെന്നും മുരളീധരൻ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ