കണ്ണൂർ: തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയ നാല് ഗർഭിണികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പ്രസവം കഴിഞ്ഞ ആരോഗ്യ പ്രവർത്തകയ്ക്കും രോഗബാധയുണ്ടായി. എല്ലാവരെയും പരിയാരം ഗവൺമെൻറ് മെഡിക്കൽ കോളജിലേക്ക് മാറ്റി.
കണ്ണൂരിൽ ഇന്ന് ഒരാൾ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പായം സ്വദേശി ഗോപിയാണ് മരിച്ചത്. 64 വയസായിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.
അതിനിടെ പൂജപ്പുര സെൻട്രൽ ജയിലിൽ കോവിഡ് വ്യാപനം രൂക്ഷമായി. ഇന്ന് 63 തടവുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ ആകെ രോഗികളുടെ എണ്ണം 164 ആയി. ഡിഐജി ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. കൂടാതെ തിരുവനന്തപുരം സ്‌പെഷ്യൽ സബ്ജയിലിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.
പൂജപ്പുരയിൽ ഇന്ന് 163 പേരിൽ ആന്റിജൻ പരിശോധനയ നടത്തിയപ്പോഴാണ് 63 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. പരിശോധനയിൽ 35 ശതമാനത്തിലധികം പേർക്കും കോവിഡ് പോസറ്റീവാണ് ഫലം.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 101 തടവുകാർക്ക് രോഗം കണ്ടെത്തിയിരുന്നു. ഇനിയും 850 ലധികം തടവുകാർക്ക് പരിശോധന നടത്താനുണ്ട്. ഇത് കൂടിയാകുമ്പോൾ ജയിലിലെ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായേക്കുമെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ