തിരുവനന്തപുരം : നിയമസഭയില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ ആദ്യ അവിശ്വാസ പ്രമേയം നേരിടുകയാണ്. പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കി. സഭയില്‍ ബാനറുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രൂക്ഷവിമര്‍ശനം ഉന്നയിച്ചു.
സ്പീക്കര്‍ക്കെതിരെ യുഡിഎഫിന്റെ പ്രമേയത്തിന് അനുമതി നല്‍കാത്തതിനെ് പ്രതിപക്ഷം ചോദ്യം ചെയ്തു. സ്പീക്കര്‍ക്ക് എതിരായ പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രമേയം സഭയ്ക്ക് മുമ്പാകെ വരുന്നത് തടയാന്‍ ശ്രമമുണ്ടായി. പ്രതിപക്ഷത്തിന്റെ നോട്ടീസിന് മനപ്പൂര്‍വം അനുമതി നല്‍കിയില്ല.
സ്പീക്കര്‍ക്ക് എതിരായ നോട്ടീസ് ഇപ്പോഴും നിലവിലുണ്ട്. ശ്രീരാമകൃഷ്ണന്‍ ചെയറില്‍ നിന്നും മാറി നില്‍ക്കണം. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് സംശയകരമായ ബന്ധമുണ്ടെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. സാങ്കേതികത മാറ്റി പ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
നിയമസഭ ചേരുന്ന തീയതി തീരുമാനിച്ചത് പ്രതിപക്ഷ നേതാവുമായ ആലോചിച്ച ശേഷമാണ്. സ്പീക്കർക്കെതിരെ ദുസ്സൂചനയുള്ള പരാമർശം രേഖയിൽ പാടില്ല എന്നും മന്ത്രി എ.കെ. ബാലൻ ആവശ്യപ്പെട്ടു. കേരള നിയമസഭയുടെ ചരിത്രത്തിലെ പതിനാറാമത്തെ അവിശ്വാസ പ്രമേയമാണ് വി.ഡി.സതീശൻ എംഎൽഎ ഇന്ന് അവതരിപ്പിക്കുന്നത്. രാവിലെ അന്തരിച്ച എം പി വീരേന്ദ്രകുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടാണ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് തുടക്കമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ