തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ കള്ളക്കടത്തുസംഘം ഹൈജാക്ക് ചെയ്തെന്ന് പ്രതിപക്ഷം. മുഖ്യമന്ത്രി ആദരണീയനാണ്. പക്ഷെ ഭരണത്തെ നിയന്ത്രിക്കാനാകുന്നില്ല. പ്രശ്നം കപ്പിത്താന്റെ മുറിയിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തിന്റെ ആസ്ഥാനമായി മാറി. മൂന്നാംകിട കള്ളക്കടത്തു സംഘമാണ് ഓഫീസ് നിയന്ത്രിക്കുന്നതെന്നും, ഷേക്സ്പിയറിന്റെ നാടകത്തെ ഉദ്ധരിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന് എംഎല്‍എ ആരോപിച്ചു. നിയമസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാവപ്പെട്ടവര്‍ക്ക് അത്താണിയാകേണ്ട ലൈഫ് മിഷനെ സര്‍ക്കാര്‍ കൈക്കൂലി മിഷനാക്കി മാറ്റി. ലൈഫില്‍ നാലര കോടിയല്ല ഒമ്പതേകാല് കോടിയാണ് നല്‍കിയത്. ലൈഫ് പ്രോജക്ട് പദ്ധതിയുടെ 46 ശതമാനമാണ് കൈക്കൂലിയായി കൊടുത്തത്. ഇന്ത്യയിലെ കൈക്കൂലിയുടെ ചരിത്രത്തിലെ റെക്കോഡാണ് ഇതെന്നും സതീശന് പറഞ്ഞു.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട് ആകെ 9.25 കോടി കമ്മീഷന് പറ്റിയെന്നും ഇതില്‍ 'ബെവ്കോ' ആപ് സഖാവിന്റെ ബന്ധം അറിയണമെന്നും സതീശന് നിയമസഭയില്‍ ആവശ്യപ്പെട്ടു. എല്ലാം ശിവശങ്കറിന്റെ തലയില്‍ കെട്ടിവെയ്ക്കാനാണ് ഇപ്പോള്‍ ശ്രമം. കള്ളക്കടത്തിന് മന്ത്രി ജലീല്‍ വിശുദ്ധ ഗ്രന്ഥത്തെ മറയാക്കിയെന്നും കുറ്റപ്പെടുത്തി.
ജലീല്‍ ആദരണീയനാണ്. വ്യവസ്ഥിതിയെ ചോദ്യം ചെയ്ത ആദരണീയനായ ജലീല്‍ കോണ്‍സുലേറ്റുമായി വാട്സ്ആപ്പുമായി ബന്ധപ്പെട്ടു, കിറ്റുമായി പോയി. അത് ഇവിടെയെങ്ങുമല്ല, ബംഗലൂരുവിലേക്ക് കൊണ്ടുപോയി.
കള്ളതട്ടിപ്പിനല്ല വിശുദ്ധ ഗ്രന്ഥത്തെ മറയാക്കേണ്ടത്. സ്വന്തം അധ്വാനത്തില്‍ നിന്നുമൊണ് സക്കാത്ത് കൊടുക്കേണ്ടത്. ജലീല്‍ ദിവ്യപുരുഷനാണ്. സര്‍ക്കാരിന് കിട്ടേണ്ട പണമെല്ലാം എല്ലാവരെയും ഫോണ്‍ ചെയ്ത് ജലീല്‍ കൊണ്ടുവരും. അത്രയ്ക്ക് മിടുക്കനാണ്. സതീശന് പരിഹസിച്ചു.
കണ്‍സള്‍ട്ടന്‍സിയോട് അതിയായ താല്‍പ്പര്യമാണ്. അദാനിയോട് മല്‍സരിക്കുമ്പോല്‍ അദാനിയുടെ അമ്മായിയപ്പനെ തന്നെ കണ്‍സള്‍ട്ടന്റാക്കണം. അതാണ് സര്‍ക്കാര്‍ ചെയ്തത്. വിമാനത്താവള ടെന്‍ഡറില്‍ ലേലതുക അദാനിക്ക് ചോര്‍ത്തി നല്കി. കണ്‍സള്‍ട്ടന്‍സി രാജാണ് സംസ്ഥാനത്ത് നടക്കുന്നത്. ഇതേക്കുറിച്ച് സര്‍ക്കാര്‍ ധവളപത്രം ഇറക്കുമോയെന്ന് സതീശന് ചോദിച്ചു.
ഈ കെട്ടകാലത്ത് കമ്മീഷന് ഏജന്റുകളും കണ്‍സള്‍ട്ടന്റുകളും അവതാരങ്ങളുമെല്ലാം സെക്രട്ടേറിയറ്റിന്റെ ഇടനാഴികളില്‍ അലഞ്ഞുനടക്കുന്ന അപശകുനകാലമാണിത്. ദുര്യോധരനന്മാരും ദുശ്ശാസ്സനന്മാരും ചെയ്യുന്ന എല്ലാ പ്രവര്‍ത്തിയും നാളെ പുറത്തുവരും. 51 വെട്ടുവെട്ടി ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്.
ധനമന്ത്രിക്ക് എല്ലാം അറിയാം, പക്ഷേ മന്ത്രിസഭയുടെ ഫുട്ബോര്‍ഡിലാണ് യാത്ര. മന്ത്രി തോമസ് ഐസക്ക് വെറും നോക്കുകുത്തിയാണ് എന്നും സതീശന് പരിഹസിച്ചു. മന്ത്രിസഭയിൽ മന്ത്രിമാർ ചോദ്യം ചോദിക്കണം. ഇത് സ്റ്റാലിന്റെ മന്ത്രിസഭയല്ല, പേടിക്കേണ്ടെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞു. അതുകൊണ്ട് നിങ്ങൾ പേടിക്കാതെ ചോദ്യം ചോദിക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് നിയമനനിരോധനമാണ്.സംസ്ഥാനത്ത് ചെറുപ്പക്കാരില്‍ അമര്‍ഷത്തിന്റെ തീ പുകയുകയാണ്. സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. കള്ളക്കടത്തില്‍ വിവിധ ഏജന്‍സികളാണ് അന്വേഷിക്കുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാരിന്റെ തല അമിത് ഷായുടെ കക്ഷത്തിലാണ്. വി ഡി സതീശന് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ