തൊടുപുഴ: കഞ്ചാവുമായി പൊലീസിനെ വെട്ടിച്ചു കടന്നവർ റിസോർട്ടാണെന്നു തെറ്റിദ്ധരിച്ച് ഓടിക്കയറിയതു പൊലീസ് സ്റ്റേഷനിൽ തന്നെ! സംഭവത്തിൽ മൂന്ന് കിലോ കഞ്ചാവുമായി നാല് പേർ അറസ്റ്റിലായി. പിടിയിലായവരിൽ നിന്നു കിട്ടിയ വിവരത്തെത്തുടർന്നു നടന്ന അന്വേഷണത്തിലാണ് നാലംഗ കുടുങ്ങിയത്. അടിമാലി 200 ഏക്കർ പുത്തൻപുരയ്ക്കൽ വിനീത് (20), എറണാകുളം കൊച്ചുമഠത്തിൽ ആദർശ് (18), അടിമാലി ഇസ്‌ലാം നഗറിൽ സബിർ റഹ്മാൻ (22), പതിനേഴുകാരൻ എന്നിവരാണു അറസ്റ്റിലായത്.
ഇന്നലെ ഉച്ചയോടെ കമ്പംമെട്ടിൽ പൊലീസ്, എക്സൈസ്, സെയിൽ ടാക്സ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തിയിരുന്നു. അതിനിടെ തമിഴ്നാട് പൊലീസ് കൈ കാണിച്ചിട്ടും നിർത്താതെ അതിർത്തി കടക്കാൻ ശ്രമിച്ച ഇരുചക്ര വാഹനം കേരള പൊലീസും എക്സൈസും വാണിജ്യ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നു തടയാൻ ശ്രമിച്ചു.
പരിശോധനാ സംഘത്തെ വെട്ടിച്ചു രക്ഷപ്പെടാൻ ശ്രമിച്ച രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന വിനീതും 17 വയസുകാരനും ഓടി ചെന്നുനിന്നതു കമ്പംമെട്ട് പൊലീസ് സ്റ്റേഷന്റെ മുറ്റത്താണ്. വെപ്രാളത്തിൽ ഓടിക്കയറിയെത്തിയ ചെറുപ്പക്കാരെ പൊലീസുകാർ തടഞ്ഞ് പരിശോധിച്ചു.
17 വയസുകാരന്റെ കയ്യിലിരുന്ന ബാഗ് പരിശോധിച്ചപ്പോൾ രണ്ട് കിലോ കഞ്ചാവ് കണ്ടെത്തി. രണ്ട് പേരെയും കസ്റ്റഡിയിലെടുത്തപ്പോൾ ഇവരുടെ ഫോണിലേക്കു മറ്റൊരാളുടെ വിളിയെത്തി. ഫോൺ നമ്പറുമായി ബന്ധപ്പെട്ട് ഇവരെ ചോദ്യം ചെയ്തപ്പോൾ ഇവർക്കു മുൻപേ അതിർത്തി കടന്നവരാണു ഫോണിൽ വിളിച്ചതെന്നു പൊലീസ് മനസിലാക്കി. പിന്നാലെയാണ് അറസ്റ്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ