സൗജന്യ വാക്‌സിന്‍ പ്രഖ്യാപനം വിവാദത്തില്‍ ; ചട്ടലംഘനമെന്ന് യുഡിഎഫ് ; മുഖ്യമന്ത്രിക്കെതിരെ പരാതി

മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത് 
പിണറായി വിജയന്‍ / ഫയല്‍ ചിത്രം
പിണറായി വിജയന്‍ / ഫയല്‍ ചിത്രം


തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ യുഡിഎഫ്. മുഖ്യമന്ത്രിക്കെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോണ്‍ഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് കെ സി ജോസഫാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. 

യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച നടക്കാനിരിക്കെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. 

കേരളത്തില്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് ശനിയാഴ്ച വൈകീട്ട് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. ആരില്‍ നിന്നും  കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കേന്ദ്രത്തില്‍ നിന്ന് എത്ര വാക്‌സിന്‍ ലഭ്യമാകുമെന്ന കാര്യമാണ് ചിന്തിക്കേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 'എത്ര കണ്ട് വാക്‌സിന്‍ ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്. എന്നാല്‍ കേരളത്തില്‍ നല്‍കുന്ന വാക്‌സിന്‍ സൗജന്യമായിട്ടായിരിക്കും. ആരില്‍ നിന്നും കാശ് ഈടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല', പിണറായി വിജയന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com