ചർച്ച പോസിറ്റീവ്; ​ഗവർണർ മുന്നോട്ടുവെച്ച നിർദേശങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രിമാർ

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യവും ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും എ.കെ ബാലന്‍
ഗവര്‍ണറെ കണ്ട ശേഷം മന്ത്രിമാരായ എ കെ ബാലനും വി എസ് സുനില്‍കുമാറും സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
ഗവര്‍ണറെ കണ്ട ശേഷം മന്ത്രിമാരായ എ കെ ബാലനും വി എസ് സുനില്‍കുമാറും സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം : പ്രത്യേക നിയമസഭ സമ്മേളനത്തിന് അനുമതി തേടി ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ച പോസിറ്റീവെന്ന് മന്ത്രിമാര്‍. കർഷക സമരം ചർച്ച ചെയ്യാനായി പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് നിയമമന്ത്രി എ കെ  ബാലനും കൃഷിമന്ത്രി വി എസ് സുനില്‍കുമാറുമാണ് ഗവര്‍ണറെ കണ്ടത്. ഗവര്‍ണര്‍ ചില നിര്‍ദേശങ്ങള്‍ പറഞ്ഞു. അത് മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യും. 31 ന് ചേരേണ്ട നിയമസഭ സമ്മേളനത്തെക്കുറിച്ച് ഗവര്‍ണര്‍ ആലോചിക്കുമെന്നും മന്ത്രിമാർ പറഞ്ഞു.  

വളരെ പോസിറ്റീവ് ആയ സമീപനമാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. 31ന് ചേരേണ്ട നിയമസഭാ സമ്മേളനത്തെക്കുറിച്ച് ഗവര്‍ണര്‍ ആലോചിക്കും. ഗവര്‍ണര്‍ പറഞ്ഞ കാര്യങ്ങള്‍ കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കും തുടര്‍ നടപടികള്‍ തീരുമാനിക്കുക. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒരു കാര്യവും ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഉച്ചയ്ക്ക് 12.30 നാണ് മന്ത്രിമാർ രാജ്ഭവനിലെത്തി ​ഗവർണറെ കണ്ടത്. 
35 മിനിറ്റോളം അവര്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി.ക്രിസ്മസ് കേക്കുമായിട്ടാണ് മന്ത്രിമാർ ഗവർണറെ കണ്ടത്. ഗവര്‍ണറെ വിശ്വാസത്തിലെടുക്കുമെന്നും കാര്‍ഷിക പ്രശ്നം അടിയന്തര പ്രധാന്യമുള്ളതെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമ ഭേദഗതികള്‍ തള്ളിക്കളയാന്‍ ഡിസംബര്‍ 23ന് ഒരു ദിവസത്തെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന ശുപാര്‍ശ നേരത്തെ ഗവര്‍ണര്‍ തള്ളിയിരുന്നു. ഡിസംബര്‍ 31 ന് വീണ്ടും സഭാസമ്മേളനം വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍ അതിനുള്ള ശുപാര്‍ശ ഗവര്‍ണര്‍ക്ക് അയച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഗവര്‍ണര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് മന്ത്രിമാര്‍ നേരിട്ട് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com