കോടതി മുറിക്കുള്ളില്‍ പാമ്പിന്‍ കുഞ്ഞുങ്ങള്‍; കേസുകള്‍ നിര്‍ത്തിവെച്ച് തള്ളപ്പാമ്പിനായി മണിക്കൂറുകളോളം തിരച്ചില്‍; നിരാശ

പാമ്പിന് വിഷമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയതോടെയാണ്  മണിക്കൂറുകളോളം നിര്‍ത്തിവെച്ച കോടതി നടപടി പുനരാരംഭിച്ചത്
കോടതി മുറിക്കുള്ളില്‍ പാമ്പിന്‍ കുഞ്ഞുങ്ങള്‍; കേസുകള്‍ നിര്‍ത്തിവെച്ച് തള്ളപ്പാമ്പിനായി മണിക്കൂറുകളോളം തിരച്ചില്‍; നിരാശ

ആലുവ; കോടതി മുറിക്കുള്ളില്‍ പാമ്പിന്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത് മണിക്കൂറുകളോളം ആശങ്ക സൃഷ്ടിച്ചു. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കുഞ്ഞുങ്ങളെ പിടിച്ചെങ്കിലും തള്ള പാമ്പിനെ പിടികൂടാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം കോടതിയില്‍ എത്തിയെങ്കിലും ശ്രമം ഫലം കണ്ടില്ല. പാമ്പിന് വിഷമില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയതോടെയാണ്  മണിക്കൂറുകളോളം നിര്‍ത്തിവെച്ച കോടതി നടപടി പുനരാരംഭിച്ചത്.

രാവിലെ എട്ടോടെ കോടതി വൃത്തിയാക്കാനെത്തിയ ജീവനക്കാരി സുജാതയാണ് ആദ്യം പാമ്പിന്‍ കുഞ്ഞിനെ കാണുന്നത്. മജിസ്‌ട്രേറ്റ് എല്‍സ കാതറിന്‍ ജോര്‍ജിന്റെ ചേംബറിലായിരുന്നു കുഞ്ഞുങ്ങള്‍. തുടര്‍ന്ന് വലിയ പാമ്പിനെയും കണ്ടതോടെ മറ്റൊരു ജീവനക്കാരനെ വിളിച്ചു വരുത്തി ചെറിയ പാമ്പിനെ പിടികൂടി മാലിന്യ കൂമ്പാരത്തിലിട്ട് കൊന്നു. തള്ള പാമ്പിനായുള്ള അന്വേഷണവും ഉടന്‍ ആരംഭിച്ചു. മണിക്കൂറുകളോളം ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

ഇതിനിടയില്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് റേഞ്ച് ഓഫീസര്‍ ജെ.ബി. സാബുവിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. മജിസ്‌ട്രേറ്റിന്റെ ചേംബറിലും ഡയസിലും പുറത്തും ഉള്‍പ്പെടെ ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. നിരവധി അലമാരകളും കേസ് ഫയലുകളും സൂക്ഷിച്ചിരിക്കുന്നതിനാല്‍ അവയ്ക്കുള്ളില്‍ കയറി പാമ്പ് രക്ഷപ്പെട്ടെന്നാണ് കരുതുന്നത്.

കോള്‍ബ്രിഡ് ഇനത്തില്‍പ്പെട്ട വെള്ളിവരയന്‍ എന്ന് വിളിക്കുന്ന രണ്ട് വോള്‍ഫ് സ്‌നേക്ക് ആണിതെന്നും വിഷമില്ലെന്നും വനം വകുപ്പ് അറിയിച്ചതോടെ ഉച്ചയ്ക്ക് കോടതി നടപടികള്‍ സാധാരണ നിലയിലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com