തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുയര്‍ന്നേക്കുമെന്ന മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. നിലവിലെ താപനിലയെക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി വരെ ചൂട് വർധിക്കാൻ ഇടയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും നേരത്തെ നിർദേശമുണ്ടായിരുന്നു.
അതേസമയം അഞ്ച് ജില്ലകളില്‍ താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് താപനില 35 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്തിയത്. കോട്ടയത്തും ആലപ്പുഴയിലും താപനില 37 ലേക്ക് കടന്നതോടെയാണ് ചൂട് ഇനിയും കൂടുമെന്ന മുന്നറിയിപ്പ് വന്നത്.
എന്നാല്‍ ഈ മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം ഇപ്പോൾ പിന്‍വലിച്ചിരിക്കുന്നത്. താപനില ഇപ്പോഴുള്ള നിലയില്‍ തുടരും. എന്നാല്‍ ക്രമാതീതമായി ഉയരില്ല എന്നാണ് വിലയിരുത്തല്‍. എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.
ഇത്തവണ സംസ്ഥാനത്ത് വേനല്‍ നേരത്തെ എത്തി. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ പോലും സാധാരണയുള്ള തണുപ്പ് ഉണ്ടായില്ല. വേനല്‍ കടുത്താല്‍ സമുദ്രത്തിന്‍റെ താപനിലയും ഉയര്‍ന്നേക്കാം. ഇത് കനത്ത കാലവര്‍ഷത്തിനും വഴിയൊരുക്കാം. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ താപനിലയും സമുദ്രത്തിന്റെ ചൂടും ജലപ്രവാഹങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാകും കാലവര്‍ഷത്തെക്കുറിച്ചുള്ള ആദ്യ പ്രവചനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏപ്രിലില്‍ പുറപ്പെടുവിക്കുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ