ഒരു കാലത്ത് ജീപ്പായിരുന്നു മലയോര മേഖലയിലെ താരം. കാടും മലയും താണ്ടുന്ന ജീപ്പ് അന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക വാഹനം പോലുമായിരുന്നു. അത്തരത്തിൽ ഓർമകൾ ഏറെയുള്ള ഒരു വാഹനത്തിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് മുൻ കേന്ദ്രമന്ത്രിയും ഐഎഎസുകാരനുമായ അല്‍ഫോണ്‍സ് കണ്ണന്താനം.
ആ പഴയകാല വാഹനത്തെ വീണ്ടും കണ്ടതിന്റെ സന്തോഷത്തിലല്ല ജീപ്പിന്റെ ശോചനീയാവസ്ഥയിൽ സങ്കടപ്പെട്ടാണ് കണ്ണന്താനം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ചിത്രങ്ങളും ഒപ്പം ഒരു കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തത്.
ഔദ്യോഗിക ജീവിതത്തിലെ ആദ്യ വാഹനമാണിത്. 1981ല്‍ മൂന്നാര്‍/ ദേവികളും സബ് കലക്ടറായി ജോലിയില്‍ പ്രവേശിച്ചപ്പോള്‍ ഔദ്യോഗിക വാഹനമായി ലഭിച്ചത് മഹീന്ദ്ര ജീപ്പായിരുന്നു. KL 6 0842 എന്നായിരുന്നു ഈ വാഹനത്തിന്റെ നമ്പർ. എന്നാല്‍ ഇപ്പോള്‍ ഈ വാഹനം സബ് കലക്ടര്‍ ബംഗ്ലാവിന് സമീപം ഉപേക്ഷിച്ച നിലയിലാണ്. ഈ ജീപ്പിനൊപ്പം നിരവധി മനോഹരമായ ഓർമകളുണ്ട്. ഒപ്പം അക്കാലത്തുണ്ടായിരുന്ന ചിലരെ ഇന്ന് നേരിൽ കാണാനും സാധിച്ചു- കണ്ണന്താനം കുറിച്ചു.
ഗൃഹാതുരത്വമുള്ള ഓർമകളാണെന്നും അന്ന് മഹീന്ദ്ര ജീപ്പായിരുന്നുവെങ്കിൽ ഇന്ന് റെനോ ഡെസ്റ്ററാണ് സബ് കലക്ടറുടെ വാഹനമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു. അതേസമയം ഈ വാഹനം ഏറ്റെടുത്ത് സംരക്ഷിക്കുമോ എന്ന് പോസ്റ്റിന് താഴെ പലരും അദ്ദേഹത്തിനോട് ചോദിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ