അനിയന് കൂട്ടിരിക്കാന്‍ ഇനി ദേവനന്ദയില്ല; മൃതദേഹം സംസ്‌കരിച്ചു; കണ്ണീരോടെ യാത്രാമൊഴി

അമ്മ ധന്യയുടെ ഇളവൂരിലെ വീട്ടിലും വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍
അനിയന് കൂട്ടിരിക്കാന്‍ ഇനി ദേവനന്ദയില്ല; മൃതദേഹം സംസ്‌കരിച്ചു; കണ്ണീരോടെ യാത്രാമൊഴി

കൊല്ലം: കണ്ണീരോര്‍മയായി ദേവനന്ദ. കൊല്ലം ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു. 

അച്ഛന്‍ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലെ വസതിക്കു സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്. അമ്മ ധന്യയുടെ ഇളവൂരിലെ വീട്ടിലും വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്. ദേവനന്ദയെ അവസാനമായി ഒന്നുകാണാന്‍ വന്‍ജനാവലിയാണ് എത്തിച്ചേര്‍ന്നത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ദേവനന്ദ. 

ആറ്റില്‍ വീണ് മുങ്ങിമരിച്ചതാണെന്നാണു പോസ്റ്റ്‌മോര്‍ട്ടത്തിലെ കണ്ടെത്തല്‍. സംശയകരമായി ഒന്നും കണ്ടെത്താനായില്ലെങ്കിലും പൊലീസ് വിശദമായ അന്വേഷണം നടത്തും. പിഞ്ചുമകള്‍ മടങ്ങിയെത്തുമെന്ന പ്രതീക്ഷയില്‍ വിദേശത്തു നിന്നു രാവിലെ നാട്ടിലെത്തിയ പിതാവ് പ്രദീപ് മകളുടെ ചേതനയറ്റ ശരീരം കണ്ട് കുഴഞ്ഞു വീണു.

വെള്ളിയാഴ്ച രാവിലെയാണ് വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള ഇത്തിക്കരയാറ്റില്‍നിന്ന് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തത്. പോലീസിലെ മുങ്ങല്‍വിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് കുട്ടി ഇവിടേക്ക് എങ്ങനെയെത്തി എന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. തിരുവനന്തപരം മെഡിക്കല്‍ കോളേജിലാണ് ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. കുട്ടിയുടെ ശ്വാസകോശത്തില്‍നിന്നും വയറ്റില്‍നിന്നും വെള്ളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്.  

വ്യാഴാഴ്ച രാവിലെ പത്തോടെയാണ് കുട്ടിയെ കാണാതായത്. ധന്യയും ദേവനന്ദയുടെ നാലുമാസം പ്രായമുള്ള അനിയനും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകനെ അകത്ത് മുറിയില്‍ ഉറക്കിക്കിടത്തിയശേഷം ധന്യ തുണി അലക്കാനായി വീടിനുപുറത്തിറങ്ങി. ഈസമയം ദേവനന്ദ വീടിന്റെ മുന്‍ഭാഗത്തുള്ള ഹാളില്‍ ഇരിക്കുകയായിരുന്നു.

തുണി അലക്കുന്നതിനിടെ ദേവനന്ദ അമ്മയുടെ അരികിലെത്തിയെങ്കിലും അകത്തുറങ്ങുന്ന അനിയന് കൂട്ടിരിക്കാനായി പറഞ്ഞുവിട്ടു. തുണി അലക്കുന്നതിനിടെ അകത്തേക്ക് കയറിവന്ന അമ്മ ദേവനന്ദയെ തിരക്കിയെങ്കിലും കണ്ടില്ല. മുന്‍ഭാഗത്തെ കതക് തുറന്നുകിടക്കുന്ന നിലയിലായിരുന്നു. വീടിനകത്തും പരിസരത്തും തിരക്കിയെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com