നൊബേല്‍ ജേതാവ് സഞ്ചരിച്ച ബോട്ട് തടഞ്ഞ സംഭവം; സമരക്കാര്‍ക്ക് എതിരെ കേസ്

ദേശീയ പണിമുടക്കിനിടെ നോബേല്‍ ജേതാവ് മൈക്കിള്‍ ലെവിറ്റ് സഞ്ചരിച്ച വഞ്ചിവീട് തടഞ്ഞവര്‍ക്കെതിരെ  കേസെടുത്തു
നൊബേല്‍ ജേതാവ് സഞ്ചരിച്ച ബോട്ട് തടഞ്ഞ സംഭവം; സമരക്കാര്‍ക്ക് എതിരെ കേസ്

ആലപ്പുഴ: ദേശീയ പണിമുടക്കിനിടെ നോബേല്‍ ജേതാവ് മൈക്കിള്‍ ലെവിറ്റ് സഞ്ചരിച്ച വഞ്ചിവീട് തടഞ്ഞവര്‍ക്കെതിരെ  കേസെടുത്തു. ബോട്ടുടമയുടെ പരാതിയില്‍ പുളിങ്കുന്ന് പൊലീസാണ് കേസെടുത്തത്. ആലപ്പുഴയില്‍വെച്ചായിരുന്നു ലെവിറ്റ് സഞ്ചരിച്ച ബോട്ട് തടഞ്ഞത്. 

ഹൗസ് ബോട്ട് വേമ്പനാട്ടു കായലില്‍ ഒന്നരമണിക്കൂര്‍ തടഞ്ഞിടുകയായിരുന്നു.  ടൂറിസത്തിനും കേരളത്തിനും ചേരാത്ത നടപടിയെന്ന് ലെവിറ്റ് ഇതിനെ വിമര്‍ശിച്ചിരുന്നു. കുമരകത്തുനിന്ന് കുട്ടനാട്ടിലേക്ക് എത്തിയ മൈക്കിള്‍ ലെവിറ്റും ഭാര്യയും സഞ്ചരിച്ച ഹൗസ്‌ബോട്ട് ആര്‍ ബ്ലോക്കിന് സമീപമാണ് ഇന്നലെ രാത്രി നങ്കൂരമിട്ടത്. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് യാത്ര ആരംഭിക്കാനിരിക്കെ പണിമുടക്ക് അനുകൂലികള്‍ തടയുകയായിരുന്നു. ഒന്നരമണിക്കൂറോളം ഹൗസ് ബോട്ട് പിടിച്ചിട്ടു. പിന്നീടാണ് വിട്ടയച്ചത്. പൊലീസില്‍ പരാതിപ്പെടാനോ സമരാനുകൂലികളോട് തര്‍ക്കിക്കാനോ ലെവിറ്റ് തയ്യാറായില്ല. തടഞ്ഞവരെ എതിര്‍ക്കരുതെന്ന് മുന്നറിയിപ്പുണ്ടായിരുന്നതായി അദ്ദേഹം പിന്നീട് വ്യക്തമാക്കി. 

സംഭവം വിവാദമായതിന് പിന്നാലെ, പണിമുടക്ക് അനുകൂലികള്‍ക്ക് എതിരെ രൂക്ഷ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു. ഹൗസ് ബോട്ട് തടഞ്ഞത് സാമൂഹ്യവിരുദ്ധരാണെന്ന് മന്ത്രി പറഞ്ഞു. ലെവിറ്റ് സര്‍ക്കാര്‍ അതിഥിയാണെന്ന് കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. ഹൗസ് ബോട്ട് തടഞ്ഞുവെച്ച സംഭവം പൊലീസ് അന്വേഷിക്കും. സുരക്ഷാ വീഴ്ച ഉള്‍പ്പെടെയുളള കാര്യങ്ങളും പരിശോധിക്കുമെന്നും കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com