കോഴിക്കോട്; മാധ്യമപ്രവർത്തകനും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. ഐ വി ബാബു അന്തരിച്ചു. 54 വയസായിരുന്നു. മഞ്ഞപ്പിത്ത രോഗബാധയെത്തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തത്സമയം പത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായി ജോലി ചെയ്തുവരികയായിരുന്നു. മലയാളം വാരികയുടെ അസിസ്റ്റന്റ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
ദേശാഭിമാനി പത്രാധിപ സമിതിയംഗമായാണ് മാധ്യമപ്രവർത്തന രംഗത്തെത്തിയത്. മംഗളം ഡെപ്യൂട്ടി ഡയറക്ടർ, എക്‌സിക്യുട്ടീവ് എഡിറ്റർ, ലെഫ്‌റ്റ് ബുക്‌സ് മാനേജിങ് എഡിറ്റർ എന്നീ നിലകളിലും രണഗാഥ, സായാഹ്നം, പടഹം തുടങ്ങിയ സായാഹ്നപത്രങ്ങളിലും അൺ എയ്‌ഡഡ് കോളേജുകളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്.
കാലിക്കറ്റ് സർവലകലാശാലയിൽ നിന്ന് മലയാളത്തിൽ പിഎച്ച്‌ഡി നേടി. കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും എന്ന പുസ്‌തകം രചിച്ചിട്ടുണ്ട്. കൂടാതെ വന്ദന ശിവയുടെ വാട്ടർ വാർസ് എന്ന പുസ്‌തകം ജലയുദ്ധങ്ങൾ എന്ന പേരിൽ വിവർത്തനം ചെയ്‌തു.
സിപിഐ എം മുൻ സംസ്ഥാനകമ്മിറ്റി അംഗവും ദേശാഭിമാനി വാരിക പത്രാധിപരുമായിരുന്ന പരേതനായ ഐ വി ദാസിന്റെയും സുശീലയുടേയും മകനാണ്. ലതയാണ് ഭാര്യ. അക്ഷയ്, നിരഞ്ജന എന്നിവർ മക്കളാണ്. കണ്ണൂർ പാനൂർ മൊകേരി സ്വദേശിയായ ബാബു വടകരയിലായിരുന്നു താമസം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ