കൊല്ലം : സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ആരോപിച്ചു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്നും സഹോദരി ശാന്ത ആവശ്യപ്പെട്ടു. സ്വാമിയുടെ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനാണ്. കേസന്വേഷണത്തില്‍ വെള്ളാപ്പള്ളി ഇടപെട്ടെന്നും ശാന്ത പറഞ്ഞു.
ജൂലൈ ഒന്നിന് ശാശ്വതീകാനന്ദസ്വാമികള്‍ മരിച്ചിട്ട് 18 വര്‍ഷമാകുകയാണ്. 18 വര്‍ഷമായിട്ടും കേസന്വേഷണത്തില്‍ ഒരു പുരോഗതിയുമില്ല. ക്രൈംബ്രാഞ്ചിന്റെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. ഉയര്‍ന്ന ഏജന്‍സി തന്നെ അന്വേഷിക്കണം. കേസ് സിബിഐ തന്നെ അന്വേഷിക്കണമെന്ന് സഹോദരി ശാന്ത ആവശ്യപ്പെട്ടു.
വെള്ളാപ്പള്ളിയെ ഈ ട്രസ്റ്റിന്റെ താക്കോല്‍ സ്ഥാനത്ത് കൊണ്ടിരുത്തിയത് ശാശ്വതീകാനന്ദസ്വാമികളാണ് എന്ന് അദ്ദേഹം പല സ്ഥലത്തും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നിട്ട് അദ്ദേഹത്തിന് ഇങ്ങനെ ഒരു ദാരുണമരണം സംഭവിച്ചിട്ട്, ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ച് ഇദ്ദേഹം ഒരു വാക്ക് പോലും പറഞ്ഞോ? ഒരു പ്രതിഷേധം പോലും നടത്തിയതായി എനിക്ക് അറിവില്ല. എന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്ത നേരത്തെ വ്യക്തമാക്കിയിരുന്നു.
2002 ജൂലൈ 1-നാണ് ആലുവ പെരിയാറിൽ വെച്ച് ശാശ്വതീകാനന്ദയെ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. ആലുവായിലെ അദ്വൈതാശ്രമത്തിലെ പുഴക്കടവില്‍ കുളിക്കാനിറങ്ങിയ സ്വാമി ശാശ്വതീകാനന്ദ കാല്‍വഴുതി നിലയില്ലാക്കയത്തില്‍ വീണ് ശ്വാസംമുട്ടി മരിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. അദ്വൈതാശ്രമത്തില്‍ ശിവഗിരി ധര്‍മ്മസംഘം ട്രസ്റ്റിന്റെ യോഗത്തിനെത്തിയതായിരുന്നു ശാശ്വതീകാനന്ദ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ