കണ്ണൂര്‍: കണ്ണൂരില്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ രക്ഷപ്പെട്ട പ്രതി പിടിയില്‍. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവില്‍ ഇരിട്ടി ടൗണില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ഇയാള്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. ആറളം സ്വദേശിയായ ഇയാള്‍ മോഷണ കേസിലെ പ്രതിയാണ്. ഇന്നലെയാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് ബാധിതനായ ഇയാൾ ഇതിനകം നിരവധി പേരുമായി സമ്പര്‍ക്കത്തിലേർപ്പെട്ടിട്ടുണ്ട്. തടവ് ചാടിയ ശേഷം ഒരു ഓട്ടോ ഡ്രൈവറുടെ ഫോൺ വാങ്ങി വീട്ടിൽ വിളിച്ചു. തുടർന്ന് പ്രൈവറ്റ് ബസിൽ കയറി മട്ടന്നൂർ സ്റ്റാൻഡിൽ ഇറങ്ങി. അവിടെ നിന്നും ബസിൽ കയറിയാണ് ഇരിട്ടിയിലെത്തിയത്. ഇതോടെ ഇയാൾ സഞ്ചരിച്ച ബസ്സുകളിലെ യാത്രക്കാർ അടക്കം നിരവധി പേര്‍ ക്വാറന്‍റീനിൽ പോകേണ്ട അവസ്ഥയിലാണ്.
ഇരിട്ടി ടൗണിൽ നിന്ന് ഇയാളെ കണ്ടെത്തിയ പ്രതിയെ പൊലീസ് അവിടെ തടഞ്ഞു വച്ചു. പിന്നീട് പിപിഇ കിറ്റ് ധരിച്ചെത്തിയാണ് പിടികൂടിയത്. ആറളം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരിച്ച് നീരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും രോഗം സ്ഥിരീകരിച്ചതോടെ അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തെളിവെടുപ്പിനിടെ ഇയാളുമായി സമ്പര്‍ക്കത്തിലായിരുന്ന ആറളം സ്റ്റേഷനിലെ ഏഴു പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ