കടലിൽ ചാടി ജീവനൊടുക്കാൻ യുവതിയുടെ ശ്രമം; ആർത്തലച്ചെത്തിയ തിരയെ വകവയ്ക്കാതെ പൊലീസുകാരന്റെ സാഹസിക രക്ഷപ്പെടുത്തൽ; കൈയടി

കടലിൽ ചാടി ജീവനൊടുക്കാൻ യുവതിയുടെ ശ്രമം; ആർത്തലച്ചെത്തിയ തിരയെ വകവയ്ക്കാതെ പൊലീസുകാരന്റെ സാഹസിക രക്ഷപ്പെടുത്തൽ; കൈയടി
കടലിൽ ചാടി ജീവനൊടുക്കാൻ യുവതിയുടെ ശ്രമം; ആർത്തലച്ചെത്തിയ തിരയെ വകവയ്ക്കാതെ പൊലീസുകാരന്റെ സാഹസിക രക്ഷപ്പെടുത്തൽ; കൈയടി

തിരുവനന്തപുരം: കടലിടുക്കിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതിയെ സിവിൽ പൊലീസ് ഓഫീസർ സാഹസികമായി രക്ഷപ്പെടുത്തി. വിഴിഞ്ഞം സ്‌റ്റേഷനിലെ സിപിഒ റഷീദാണ് കടലിടുക്കിലെ പാറക്കൂട്ടത്തിലേക്ക് ചാടിയ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ഉച്ചയോടയാണ് സംഭവം നടന്നത്. ലോക്ക്ഡൗണിനെ തുടർന്ന് ഗതാഗത തിരക്ക് കുറഞ്ഞ റോഡിൽ സ്കൂട്ടറിലെത്തിയ യുവതി കടൽ തീരത്തേയ്ക്കുള്ള വഴി ചോദിച്ചതിൽ സംശയം തോന്നിയ മറ്റൊരു സ്‌കൂട്ടർ യാത്രക്കാരിയാണ് വിഴിഞ്ഞം - ചപ്പാത്ത് ചെക്ക് പോസ്റ്റിൽ പട്രോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന റഷീദിനെ വിവരം അറിയിച്ചത്.

ഉടൻ തന്നെ തന്റെ ബൈക്കുമെടുത്ത് യുവതിയെ അന്വേഷിച്ചിറങ്ങിയ റഷീദ് സ്കൂട്ടിയിൽ യാത്ര ചെയ്ത യുവതി ആഴിമല ശിവക്ഷേത്രം റോഡിലേയ്ക്കാണ് പോയതെന്ന് മനസിലാക്കി പിന്നാലെ ചെന്നു. അതിനിടെ  വിഴിഞ്ഞം സ്റ്റേഷനിൽ വിവരം കൈമാറുകയും ചെയ്തു. 

ക്ഷേത്രത്തിന് താഴെയുള്ള പടിക്കെട്ടിലൂടെ യുവതി തീരത്തോട് ചേർന്നുള്ള പാറക്കൂട്ടം  ലക്ഷ്യമാക്കി  ഓടുന്നത് കണ്ടു. യുവതിയോട് അവിടെ നിൽക്കാൻ വിളിച്ച് പറഞ്ഞ് റഷീദ് പിന്നാലെ ഓടി. ഇത് കണ്ടതോടെ  യുവതി കടലിനോട് ചേർന്നുള്ള വഴുക്കലുള്ള പാറക്കെട്ടിലേയ്ക്ക് എടുത്തു ചാടി. ശക്തമായ തിരയടി കണ്ട് ഒന്നു പകച്ചെങ്കിലും മടിച്ച് നിൽക്കാതെ റഷീദും കൂടെ ചാടി യുവതിയെ രക്ഷപെടുത്തി തീരത്തെത്തിച്ചു. നിസാര പരിക്കേറ്റ ഇരുവരും ഭാഗ്യം കൊണ്ടാണ് ശക്തമായ തിരയയിൽ നിന്ന്  രക്ഷപ്പെട്ടത്.

തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്  യുവതിയെ വിഴിഞ്ഞം സ്റ്റേഷനിൽ എത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. കാലടി സൗത്ത് സ്വദേശിനിയായ യുവതി വീട്ടുകാരുമായി പിണങ്ങിയാണ് ജീവനൊടുക്കാൻ വീട് വിട്ടിറങ്ങിയത്.  തുടർന്ന് ഫോർട്ട് സ്റ്റേഷനുമായി ബന്ധപ്പെട്ട് വീട്ടുകാരെ വിവരം അറിയിച്ചു. വൈകീട്ടോടെ എത്തിയ ബന്ധുക്കൾക്കൊപ്പം യുവതിയെ വിട്ടയച്ചതായി വിഴിഞ്ഞം പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com