തിരുവനന്തപുരം: കോവിഡ് ബാധിച്ചെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടാത്തവരെ വീടുകളില്‍ തന്നെ ചികിത്സിക്കുന്ന രീതി ഉടന്‍ ആരംഭിക്കണമെന്ന് മെഡിക്കല്‍ ബോര്‍ഡ്. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാവുകയും ചികിത്സാ കേന്ദ്രങ്ങളില്‍ പരിമിതി വരികയും ചെയ്തതോടെയാണ് ഈ നിര്‍ദേശം.
നിലവില്‍ സംസ്ഥാനത്തെ 29 സര്‍ക്കാര്‍ ആശുപത്രികളിലാണ് കോവിഡ് ചികിത്സ നല്‍കുന്നത്. എന്നാലിപ്പോള്‍ മെഡിക്കല്‍ കോളെജ് ആശുപത്രികളില്‍ ഉള്‍പ്പെടെ കിടത്തി ചികിത്സിക്കാന്‍ സ്ഥലമില്ലാത്ത നിലയാണ്. ഫസ്റ്റ് ലൈന്‍ ചികിത്സാ കേന്ദ്രങ്ങളില്‍ പലയിടത്തും സൗകര്യങ്ങള്‍ കുറവാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവും അലട്ടുന്നുണ്ട്.
സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരില്‍ 45 ശതമാനത്തിലും ലക്ഷണങ്ങളില്ല. 30 ശതമാനം പേര്‍ക്ക് ചെറിയ ലക്ഷണങ്ങളാണ് ഉള്ളത്. ഇവര്‍ക്ക് വിദഗ്ധ ചികിത്സയുടെ ആവശ്യം വരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം. വിദഗ്ധ സമിതിയും ഇതേ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്തവരിൽ പോലും രക്തത്തില്‍ ഓക്സിജന്‍റെ അളവ് കുറയുന്ന ഹൈപ്പോക്സിയ, വൈറല്‍ മയോകാര്‍ഡൈറ്റിസ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ