കേരളത്തെ കാത്തിരിക്കുന്നത് അതിതീവ്രമഴ ; 20 ശതമാനം അധികം പെയ്യുമെന്ന് പ്രവചനം 

കാലവര്‍ഷം ആരംഭിച്ച ശേഷമുണ്ടായ ചുഴലികള്‍ ഇത്തവണ മഴയെ സാരമായി ബാധിച്ചു
കേരളത്തെ കാത്തിരിക്കുന്നത് അതിതീവ്രമഴ ; 20 ശതമാനം അധികം പെയ്യുമെന്ന് പ്രവചനം 

തിരുവനന്തപുരം : കോവിഡിന് പിന്നാലെ സംസ്ഥാനത്തെ കാത്തിരിക്കുന്നത് കനത്ത മഴയുമെന്ന് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് രണ്ടാംവാരം മുതല്‍ സംസ്ഥാനത്ത് അതിതീവ്രമഴ പെയ്യുമെന്നാണ് കാലാവസ്ഥാവിദഗ്ധരുടെ നിഗമനം. ഇക്കാലയളവില്‍ സാധാരണ കിട്ടേണ്ടതിനേക്കാള്‍ 20 ശതമാനം അധികം മഴ ലഭിച്ചേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു. 

അടുത്തമാസം 15 മുതല്‍ 20 വരെയുളള ദിവസങ്ങളിലാണ് അതി തീവ്രമഴക്കുള്ള സാധ്യത. കഴിഞ്ഞ രണ്ടുവര്‍ഷവും ഓഗസ്റ്റ് ഒന്നും രണ്ടും ആഴ്ചകളിലായിരുന്നു അതിതീവ്ര മഴയും, തുടര്‍ന്നുള്ള പ്രളയവും ഉണ്ടായത്. രണ്ടുവര്‍ഷത്തെ പ്രളയത്തെതുടര്‍ന്ന് കനത്തമഴയില്‍ പോലും വെള്ളം ഉയരുന്ന രീതിയിലേക്ക് പലയിടങ്ങളിലും മണ്ണിന്റെ സ്വഭാവം മാറിയിട്ടുണ്ടെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. 

കാലവര്‍ഷം ആരംഭിച്ച ശേഷമുണ്ടായ ചുഴലികള്‍ ഇത്തവണ മഴയെ സാരമായി ബാധിച്ചു. കാറ്റിന്റെ ഗതി മാറിയതോടെ മഴയില്‍ ഗണ്യമായ കുറവുണ്ടായി. വീണ്ടും തീവ്രമഴ ആവര്‍ത്തിച്ചാലുണ്ടാകുന്ന അപകടസാധ്യത സര്‍ക്കാര്‍ വിലയിരുത്തുന്നുണ്ട്. കാലവര്‍ഷം ആരംഭിച്ച ജൂണ്‍ ഒന്നു മുതല്‍ ഇതുവരെ സാധാരണ ലഭിക്കേണ്ട മഴയില്‍ 27 % കുറവാണ് ഇന്നലെ വരെ രേഖപ്പെടുത്തിയത്. വയനാട്, ഇടുക്കി ജില്ലകളിലാണ് മഴക്കുറവ് കൂടുതല്‍. യഥാക്രമം 56,44 ശഥമാനമാണ് കുറവ് രേഖപ്പെടുത്തിയത്. 

അതേസമയം കോഴിക്കോട് ജില്ലയില്‍ ഏഴുശതമാനം മഴ കൂടുതലായി ലഭിച്ചു. കാലവര്‍ഷം തുടങ്ങിയ ശേഷമുണ്ടായ ന്യൂനമര്‍ദ്ദങ്ങളെ തുടര്‍ന്ന് കാറ്റിന്റെ ഗതി വടക്കുപടിഞ്ഞാറായി മാറിയതാണ് വടക്കന്‍ കേരളത്തിലെ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇത്തവണ മുംബൈ, ഗുജറാത്ത് തീരം കേന്ദ്രീകരിച്ചാണ് മിക്ക ന്യൂനമര്‍ദ്ദങ്ങളും ചുഴലിയും രൂപം കൊണ്ടതെന്നതും വടക്കന്‍ ഭാഗത്തെ കാലാവസ്ഥയെ സ്വാധിനീച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com