തിരുവനന്തപുരം: സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ ഛർദിച്ചു കുഴഞ്ഞുവീണയാൾക്ക് കോവിഡ് എന്ന് പരിശോധനാഫലം. സംഭവത്തിനു തലേന്നു ഇയാൾ തമിഴ്നാട്ടിൽ പോയതായി കണ്ടെത്തി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മദ്യപാനത്തിനിടെ ഛർദിച്ചു കുഴഞ്ഞുവീണത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ സംശയം തോന്നിയതിനെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇന്നലെ 61 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 12 പേർക്കും കാസർകോട് ജില്ലയിൽ നിന്നുള്ള 10 പേർക്കും കണ്ണൂർ ജില്ലയിൽ നിന്നുള്ള ഏഴ് പേർക്കും കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള ആറ് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള നാല് പേർക്ക് വീതവും തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ള മൂന്ന് പേർക്ക് വീതവും കോഴിക്കോട് ജില്ലയിൽ നിന്നുള്ള രണ്ട് പേർക്കും എറണാകുളം ജില്ലയിൽ നിന്നുള്ള ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 20 പേർ വിദേശത്ത് നിന്നും (യു.എ.ഇ.-8, കുവൈറ്റ്-5, ഒമാൻ-4, സൗദി അറേബ്യ-1, ഖത്തർ-1, മാലിദ്വീപ്-1) 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ (മഹാരാഷ്ട്ര-20, തമിഴ്‌നാട്-6, ഡൽഹി-5, കർണാടക-4, ഗുജറാത്ത്-1, രാജസ്ഥാൻ-1) നിന്നും വന്നതാണ്. നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ