'മണലെടുപ്പ് ആര്‍ക്കും തടയാനാവില്ല'; വനത്തിലൂടെ ഒഴുകുന്ന നദിയുടെ നിയന്ത്രണം വനംവകുപ്പിനില്ല; മറുപടിയുമായി മുഖ്യമന്ത്രി

ദുരന്ത നിവാരണ നിയമം പ്രയോഗിച്ചാല്‍ ഒരു വനം വകുപ്പിനും അത് നിര്‍ത്തിവെപ്പിക്കാനാവില്ല.
'മണലെടുപ്പ് ആര്‍ക്കും തടയാനാവില്ല'; വനത്തിലൂടെ ഒഴുകുന്ന നദിയുടെ നിയന്ത്രണം വനംവകുപ്പിനില്ല; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: പമ്പ ത്രിവേണിയിലെ മണലും എക്കലും നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ ദുരന്ത നിവാരണ നിയമ പ്രകാരം നടത്തുന്നതാണെന്നും അത് ആര്‍ക്കും തടയാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മണല്‍നീക്കവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

ദുരന്ത നിവാരണ നിയമം പ്രയോഗിച്ചാല്‍ ഒരു വനം വകുപ്പിനും അത് നിര്‍ത്തിവെപ്പിക്കാനാവില്ല. വനത്തിലൂടെ ഒഴുകുന്ന നദിയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയെല്ലാം നിയന്ത്രണം വനം വകുപ്പിനാണെന്ന തെറ്റിദ്ധാരണ ഉണ്ടാകാം. എന്നാല്‍ ദുരന്ത നിവാരണ നിയമ പ്രകാരമുള്ള നടപടികള്‍ കളക്ടര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു

സ്വകാര്യ കമ്പനികള്‍ക്ക് മണല്‍ വില്‍ക്കാന്‍ നീക്കം നടക്കുന്നുവെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണവും മുഖ്യമന്ത്രി തള്ളി. സംസ്ഥാനത്തെ നദികളില്‍ എക്കല്‍ അടിഞ്ഞുകൂടി നീരൊഴുക്ക് തടസപ്പെട്ടു. എക്കല്‍ നീക്കം ചെയ്യുക എന്നത് പ്രധാനമാണ്. എന്നാല്‍ അതിന്റെ നടപടികള്‍ ഫലപ്രദമായില്ല. സംസ്ഥാനത്തെ പ്രധാന നദികളിലൊന്നാണ് പമ്പാനദി. കഴിഞ്ഞ വര്‍ഷത്തെ വെള്ളപ്പൊക്കത്തില്‍ അവിടെ പ്രശ്‌നങ്ങളുണ്ടായി. എന്നാല്‍ എക്കല്‍ നീക്കുന്നതില്‍ കാലതാമസം വന്നു. സംസ്ഥാന പോലീസ് മേധാവി അടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചത് തടസങ്ങള്‍ നീക്കാനാണ്.

വിവാദം എന്തിലും ഉയര്‍ന്നുവരും. എന്നാല്‍ സര്‍ക്കാര്‍ നല്ല ഉദ്ദേശത്തോടെ ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വനം വകുപ്പിന്റെ ഉത്തരവ് പിന്‍വലിക്കേണ്ടി വരുമോയെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചുവെങ്കിലും താന്‍ കാര്യങ്ങള്‍ വിശദീകരിച്ചില്ലേ മറ്റുകാര്യങ്ങള്‍ നോക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com