തിരുവനന്തപുരം: പിഎസ്‌സി ഓൺലൈൻ പരീക്ഷകളും അഭിമുഖങ്ങളും ജൂലൈയിൽ ആരംഭിക്കും. കമ്മീഷൻ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ലോക്ഡൗണിനെ തുടർന്നു മാറ്റിവച്ച പരീക്ഷകൾ സ്കൂൾ അധികൃതരുമായുള്ള ചർച്ചയ്ക്കു ശേഷം ഓഗസ്റ്റിൽ നടത്തും. വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള ഡയറ്റുകളിൽ അധ്യാപക നിയമനത്തിനുള്ള വിശേഷാൽ ചട്ടം കമ്മീഷൻ അംഗീകരിച്ചു.
കെഎഎസ് പ്രാഥമിക പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയം നടത്തുന്ന ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങൾ പുറത്തായ സംഭവത്തിൽ ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്താനുള്ള തീരുമാനം യോഗം അംഗീകരിച്ചു. പരീക്ഷയുടെ ഫലം ഈ മാസം തന്നെ പ്രസിദ്ധീകരിക്കും. കൂടുതൽ ഉദ്യോഗസ്ഥരെ പരിശോധനയ്ക്കു നിയോഗിക്കാനും തീരുമാനമായി.
രഹസ്യ വിവരങ്ങൾ പുറത്താകുന്നത് ഒഴിവാക്കാൻ കർശന നടപടി വേണമെന്ന് യോഗം പിഎസ്‌സി സെക്രട്ടറിക്കു നിർദേശം നൽകി. മൂല്യനിർണയം നടത്താൻ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥർക്കു പുറമേ പരീക്ഷാ കൺട്രോളർക്കും വിവിധ ജോയിന്റ് സെക്രട്ടിമാർക്കും ഡപ്യൂട്ടി സെക്രട്ടറിമാർക്കും അണ്ടർ സെക്രട്ടറിമാർക്കും വിവിധ സെക്‌ഷനുകളിലെ തലവൻമാർക്കും ഉത്തരവിന്റെ കോപ്പി ഡപ്യൂട്ടി സെക്രട്ടറി അയച്ചിട്ടുണ്ട്. അതിനാൽ കുറ്റക്കാരെ കണ്ടെത്താൻ സമഗ്ര അന്വേഷണം വേണമെന്ന പിഎസ്‌സി സെക്രട്ടറിയുടെ റിപ്പോർട്ട് കമ്മിഷൻ അംഗീകരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ