പക്ഷിപ്പനി: കണ്ണൂരിലും ജാഗ്രതാ നിർദേശം; കോഴി, താറാവ് കടത്തുകൾക്ക് നിരോധനം, ഫാമുകളും സ്റ്റാളുകളും അടച്ചിടണം
കണ്ണൂർ: കോഴിക്കോട് പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതലുമായി അധികൃതർ. മുക്കം നഗരസഭയിലെ മുഴുവന്‍ കോഴി ഫാമുകളും ചിക്കന്‍ സ്റ്റാളുകളും കോഴിമുട്ട മൊത്ത വില്‍പ്പന ശാലകളും അടച്ചിടാന്‍ നിര്‍ദ്ദേശം നൽകിക്കഴിഞ്ഞു. കൊഴി, താറാവ്, കാട, മറ്റുപക്ഷികള്‍ എന്നിവയെ വില്‍പ്പനയ്ക്കായി കൊണ്ടുപോകുന്നതും നിരോധിച്ചിട്ടുണ്ട്. അലങ്കാര പക്ഷി വില്‍പ്പന ശാലകള്‍ക്കും നിയന്ത്രണം ബാധകമാണെന്ന് മുക്കം നഗരസഭാ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഇതിനുപുറമേ കണ്ണൂർ ജില്ലയിലേക്കുള്ള കോഴിക്കടത്തിന് ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തി. കോഴി, താറാവ്, കാട എന്നിവ ഉൾപ്പെടെയുള്ള പക്ഷികളെ ഇനി അറിയിപ്പുണ്ടാകുന്നതു വരെ കൊണ്ടുവരാൻ പാടില്ലെന്നു കലക്ടർ ടി വി സുഭാഷ് ഉത്തരവിട്ടു. പൊലീസ്, ആരോഗ്യവകുപ്പ്, മൃഗസംരക്ഷണ വകുപ്പ് എന്നിവരുടെ സംയുക്ത സംഘം ജില്ല അതിർത്തിയിൽ കർശന പരിശോധന നടത്തും. നിർദേശം പാലിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ