തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവയ്ക്ക് ഒരാഴ്ചത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഒഴിവാക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ടെസ്റ്റ് നടത്തേണ്ടി വന്നാല്‍ ഉദ്യോഗസ്ഥരും ടെസ്റ്റില്‍ പങ്കെടുക്കുന്നവരും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മുന്‍ കരുതല്‍ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു.
കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ പട്രോളിങ് മാത്രമായി ചുരുക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് വാഹനങ്ങള്‍ ആവശ്യമെങ്കില്‍ രോഗികളെ ആശുപത്രികളില്‍ എത്തിക്കാന്‍ ഉപയോഗിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ അടക്കമുള്ള എല്ലാ ജീവനക്കാരും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും മാസ്‌ക് ധരിക്കുകയും വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദ്ദേശിച്ചു. യാത്രക്കാര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബസ് ജീവനക്കാര്‍ നല്‍കണം.
സ്വകാര്യ ബസുകളിലും ബസ് സ്‌റ്റേഷനുകളിലും പ്രതിരോധ മുന്‍കരുതല്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്ന നോട്ടീസുകള്‍ ബസുടമകള്‍ പതിച്ച് സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കണം. ബസ് സ്റ്റേഷനുകളില്‍ വ്യക്തി ശുചിത്വം പാലിക്കുന്നതിനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമായും ഒരുക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ