കല്‍പ്പറ്റ : കോവിഡ് രോഗം പടരുന്ന പശ്ചാത്തലത്തില്‍ വയനാട് അതിര്‍ത്തി അടച്ചു. അതിര്‍ത്തി വഴി ഇനി ആരെയും കയറ്റി വിടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി വഴി വരുന്നവരെ ഇനി വീടുകളിലേക്ക് വിടില്ല. പകരം ഇവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റും. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ ഭരണകൂടം കര്‍ശന നടപടിക്ക് മുതിര്‍ന്നത്. ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ കര്‍ണാടകത്തില്‍ നിന്നും വയനാട് വഴി നാട്ടിലേക്ക് മടങ്ങാന്‍ മലയാളികളുടെ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ബന്ദിപ്പൂര്‍ ചെക്‌പോസ്റ്റില്‍ 200 ലേറെ മലയാളികള്‍ മണിക്കൂറുകളാണ് കുടുങ്ങിയത്. വയനാട്ടില്‍ നിരോധനാജ്ഞ നില നില്‍ക്കുന്ന സാഹചര്യത്തില്‍ കുടിവെള്ളമോ ഭക്ഷണമോ കിട്ടാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഇതിൽ ഉണ്ടായിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ചെക്ക്‌പോസ്റ്റ് പ്രത്യേക ഉത്തരവ് കൂടാതെ തുറക്കാനാകില്ലെന്ന നിലപാടിലായിരുന്നു അധികൃതര്‍.
അതിനിടെ ബംഗലുരു നഗരത്തിലേക്ക് വരുന്നവര്‍ക്കും പോകുന്നവര്‍ക്കും രാത്രി കൂടി മാത്രം കര്‍ണാടക സര്‍ക്കാര്‍ സമയം അനുവദിച്ചു . ഇന്ന് അര്‍ദ്ധരാത്രി വരെയാണ് ബംഗലുരു നഗരത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഈ സമയം കൊണ്ട നഗരത്തിലേക്ക് വരാനുള്ളവര്‍ വരികയും പുറത്തേക്ക് പോകാനുള്ളവര്‍ പോകുകയും ചെയ്യണം. കൊറോണയുടെ പശ്ചാത്തലത്തില്‍ അടുത്ത ദിവസം മുതല്‍ നഗരാതിര്‍ത്തികള്‍ അടയ്ക്കുമെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ അറിയിച്ചു. കൊറോണാ ജാത്രയുടെ ഭാഗമായി കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് കര്‍ണാടകത്തില്‍ വലിയ നിയന്ത്രണമാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ