കൊച്ചി; അതിഥി തൊഴിലാളികളേയും കൊണ്ടുള്ള ട്രെയിനുകൾ സംസ്ഥാനത്തുനിന്ന് പുറപ്പെട്ടു. തിരുവനന്തപുരത്തുനിന്നും ജാർഖണ്ഡിലേക്കും ആലുവയിൽ നിന്ന് ഒഡീഷയിലേക്കുമാണ് ട്രെയിനുകൾ പുറപ്പെട്ടത്. എറണാകുളം, തിരൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നുകൂടി അതിഥിതൊഴിലാളികളേയും കൊണ്ടുള്ള ട്രെയിനുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് പോകേണ്ടതുണ്ട്.
ആലുവയിൽ നിന്ന് ഒഡിഷയിലേക്കുള്ള രണ്ടാമത്തെ ട്രെയിനാണ് പുറപ്പെട്ടത്. 1111 പേരാണ് ഈ ട്രെയിനിൽ യാത്ര ചെയ്തത്. ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറിലേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിലേക്ക് 1225 പേരാണ് യാത്ര ചെയ്തത്. അവർക്ക് ആവശ്യമായ ഭക്ഷണവും മാസ്കും സാനിറ്റൈസറും ഒരുക്കിയിരുന്നു.
നാളെ വൈകുന്നേരം തൃശൂരിൽ നിന്ന് ബിഹാറിലേക്ക് ട്രെയിൻ പുറപ്പെടുമെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് നിന്നും രണ്ടു ട്രെയിനുകളും നാളെ ബിഹാറിലേക്ക് പോകുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ അതിഥിതൊഴിലാളികളെ നാട്ടിലേക്ക് അയക്കുന്നതിന് വേണ്ട നടപടികൾ തുടങ്ങി. തഹസിൽദാർ മാരുടെ നേതൃത്വത്തില്‍ മുഗണന പട്ടിക തയ്യാറാക്കുന്ന ജോലി രണ്ട് ദിവസം കൊണ്ട് പൂർത്തിയാക്കും. ജില്ലയിലെ അതിഥി തൊഴിലാളികളില്‍ അധിക പേരും കാർഷിക മേഖലയിലും നിർമ്മാണ മേഖലയിലുമാണ് ജോലിചെയ്യുന്നത്. പശ്ചിമബംഗാള്‍, ഒഡീഷ, ഝാർഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും എത്തിയവരാണ് അധികവും. പ്രായം, ആരോഗ്യസ്ഥിതി എന്നിവ കണക്കിലെടുത്താണ് യാത്രക്ക് വേണ്ടിയുള്ള മുൻഗണനാ പട്ടിക തയ്യാറാക്കുന്നത്. കുട്ടികള്‍ക്കും സ്ത്രികള്‍ക്കും പ്രത്യേക പരിഗണന ഉണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ