ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ പ്രത്യേക അനുമതിയോടെ അന്തര്‍ ജില്ലാ യാത്രകള്‍ 

ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെ, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ അന്തര്‍ ജില്ലാ യാത്രകള്‍ പ്രത്യേക അനുമതിയോടെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെ, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ അന്തര്‍ ജില്ലാ യാത്രകള്‍ പ്രത്യേക അനുമതിയോടെ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമാണ് അനുവദിക്കുക. ഡ്രൈവര്‍ക്ക് പുറമേ രണ്ടു യാത്രക്കാര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ അനുവദിക്കുകയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഗ്രീന്‍ സോണുകളില്‍ രാവിലെ ഏഴുമുതല്‍ രാത്രി 7.30 വരെ കടകള്‍ തുറക്കാം. ആഴ്ചയില്‍ ആറുദിവസം മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരുമെന്ന് മുഖ്യമന്ത്രി  പറഞ്ഞു.

ഗ്രീന്‍ സോണുകളില്‍ ആഴ്ചയില്‍ മൂന്നു ദിവസം സേവനമേഖലകള്‍ക്ക് പ്രവര്‍ത്തിക്കാം. 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ. ഓറഞ്ച് മേഖലയില്‍ നിലവിലെ സ്ഥിതി അതേപോലെ തന്നെ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെ എത്തി. 39 ദിവസത്തിനകം രോഗികളുടെ എണ്ണം 96 ആയി കുറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാര്‍ച്ച് 24നാണ് രോഗികളുടെ എണ്ണം നൂറ് കടന്നത്.

വയനാടിനെ ഒഴിവാക്കി, ആലപ്പുഴയെയും തൃശൂരിനെയും ഉള്‍പ്പെടുത്തിയതോടെ സംസ്ഥാനത്ത് ഗ്രീന്‍ സോണുകളുടെ എണ്ണം മൂന്നായി. വയനാട്ടില്‍ ഇന്ന് ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ജില്ലയെ ഗ്രീന്‍ സോണില്‍ നിന്ന് ഒഴിവാക്കിയത്. കേന്ദ്ര മാനദണ്ഡപ്രകാരമാണ് നടപടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

21 ദിവസം പുതുതായി ഒരു കോവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ലകളെയാണ് ഗ്രീന്‍ സോണായി പ്രഖ്യാപിക്കുന്നത്. ഇതനുസരിച്ചാണ് തൃശൂരിനെയും ആലപ്പുഴയെയും ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയത്. വയനാട്ടില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടയാണ് വയനാട്ടിനെ ഒഴിവാക്കിയത്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഗ്രീന്‍ സോണ്‍ പട്ടിയില്‍ വയനാട്ടിനെ ഉള്‍പ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് ഇന്ന് പുതുതായി രണ്ടുപേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഉള്ളവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ 6, ഇടുക്കി 2 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്. 

സംസ്ഥാനത്ത് ഇതുവരെ 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 21894 പേര്‍ നിരീക്ഷണത്തിലാണ്. 21494 പേരാണ് വീടുകളില്‍ നിരീക്ഷണത്തിലുള്ളത്.  410പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. 80പേരെ ഇന്നുമാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

31183 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 30358 പേരുടെ ഫലം നെഗറ്റീവാണ്. 2093 മുന്‍ഗണന സാമ്പിളുകള്‍ പരിശോധിച്ചതില്‍ 1234പേരുടെ ഫലം നെഗറ്റീവായി.

സംസ്ഥാനത്ത് നിലവില്‍ 80 ഹോട്ട്‌സപോട്ടുകളാണുള്ളത്. ഇന്ന് പുതിയ ഹോട്ട്‌സപോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിട്ടില്ല. കണ്ണൂരില്‍ 23 ഹോട്ട്‌സ്‌പോട്ടുകളുണ്ട്. ഇടുക്കിയിലും കോട്ടയത്തും 11 വീതം ഹോട്ട്‌സപോട്ടുകളുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള ജില്ല കണ്ണൂരാണ്, 38പേര്‍. കാസര്‍കോട് 22പേര്‍ കോട്ടയത്ത് 18, കൊല്ലം, ഇടുക്കി എന്നിവിടങ്ങളില്‍ 12പേര്‍ വീതവും ആളുകള്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com