'എംഎല്‍എയുടെ സ്റ്റാഫ് പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു' ; കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി

സിഐയെ പിന്തുണയ്ക്കുന്നത് എംഎല്‍എയാണെന്നാണ് രാജിവെച്ചവര്‍ പറയുന്നത്
'എംഎല്‍എയുടെ സ്റ്റാഫ് പൊലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നു' ; കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി

ആലപ്പുഴ : ആലപ്പുഴ ജില്ലയിലെ കായംകുളത്ത് ഡിവൈഎഫ്‌ഐയില്‍ കൂട്ടരാജി. 21 അംഗ ബ്ലോക്ക് കമ്മിറ്റിയിലെ 19 പേരും രാജിവെച്ചു. യു പ്രതിഭ എംഎല്‍എയും സിപിഎമ്മിലെ ഒരു വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് ഡിവൈഎഫ്‌ഐയിലെ കൂട്ടരാജിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

ഡിവൈഎഫ്‌ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജിദിന്റെ വീട്ടിലെ പൊലീസ് പരിശോധനയും രാജിക്ക് കാരണമായിട്ടുണ്ട്. തോക്കുമായാണ് സിഐ ഗോപകുമാര്‍ പരിശോധനയ്ക്ക് എത്തിയതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിക്കുന്നു.

സിഐയെ പിന്തുണയ്ക്കുന്നത് എംഎല്‍എയാണെന്നാണ് രാജിവെച്ചവര്‍ പറയുന്നത്. എംഎല്‍എയുടെ സെക്രട്ടറി സ്ഥലം സിഐയെക്കൊണ്ട് ഡിവൈഎഫ്‌ഐ നേതാക്കളെ ഭീഷണിപ്പെടുത്തുകയാണെന്നും ഇവര്‍ ആരോപിച്ചു.

ഡിവൈഎഫ്‌ഐയിലെ കൂട്ടരാജിയില്‍ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ടു. സംഭവത്തില്‍ അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തോടും സിപിഎം ഏരിയാകമ്മിറ്റിയോടുമാണ് റിപ്പോര്‍ട്ട് തേടിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com