ഓര്‍ഡിനന്‍സ് നിയമാനുസൃതം;  ശമ്പളം പിടിക്കുകയല്ല, മാറ്റിവെക്കുകയാണ്; സര്‍ക്കാരിന്റെ ലക്ഷ്യം സുവ്യക്തമെന്ന് ഹൈക്കോടതി

ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ശമ്പളം പിടിക്കുകയല്ല, മാറ്റിവെക്കുകയാണ് ചെയ്യുന്നത്
ഓര്‍ഡിനന്‍സ് നിയമാനുസൃതം;  ശമ്പളം പിടിക്കുകയല്ല, മാറ്റിവെക്കുകയാണ്; സര്‍ക്കാരിന്റെ ലക്ഷ്യം സുവ്യക്തമെന്ന് ഹൈക്കോടതി

കൊച്ചി: കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ അഞ്ചു മാസത്തേക്ക് ജീവനക്കാരുടെ ആറു ദിവസത്തെ ശമ്പളം വീതം പിടിച്ചുവയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു.  ഓര്‍ഡിനന്‍സ് നിയമാനുസൃതമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശമ്പള ഓര്‍ഡിനന്‍സില്‍ സര്‍ക്കാരിന്റെ ലക്ഷ്യം സുവ്യക്തമാണ്. ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ശമ്പളം പിടിക്കുകയല്ല, മാറ്റിവെക്കുകയാണ് ചെയ്യുന്നത്. നിശ്ചിതസമയത്തിന് ശേഷം തുക തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാര്‍ സമീപകാലത്ത് നേരിടാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഗവര്‍ണര്‍ ഒപ്പിട്ട സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ കോടതി ഇടപെടുന്നില്ല. ഓര്‍ഡിനന്‍സുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി ചൂണ്ടിക്കാട്ടി. ശമ്പളം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരെ ഒഴിവാക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി നിരാകരിച്ചു.

ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. ഓര്‍ഡിനന്‍സിന് നിയമസാധുതയുണ്ട്. അടിയന്തര സാഹചര്യത്തില്‍ ഇത്തരം ഓര്‍ഡിനന്‍സ് ഇറക്കാം. ഏപ്രില്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും ആറുദിവസത്തെ തുക പിടിച്ചു. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഉണ്ടായാല്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞു.

ശമ്പളം പിടിക്കുനന്ത് ഭരണഘടന അവകാശങ്ങളുടെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പോലുള്ള സാഹചര്യമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വരുമാനം കുത്തനെ കുറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ആരോഗ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ജീവനക്കാരുടെ ശമ്പളം അല്‍പ്പാല്‍പ്പമായി ആറുമാസത്തേക്ക് പിടിച്ച്, പിന്നീട് നല്‍കുന്ന വിധത്തില്‍ മാറ്റി വെക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഈ ഓര്‍ഡിനന്‍സ് നിയമവിരുദ്ധമല്ല. സര്‍ക്കാര്‍ ശമ്പളം നല്‍കാതിരിക്കുന്നില്ല. ശമ്പളം മാറ്റിവെക്കുന്നത് മാത്രമേയുള്ളൂ. അതുകൊണ്ടുതന്നെ മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. നേരത്തെ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്, ഓര്‍ഡിനന്‍സിലൂടെ നിയമസാധിത കൊണ്ടുവന്നതെന്നും എജി കോടതിയില്‍ വ്യക്തമാക്കി.

എന്നാല്‍ തിരക്കിട്ട് കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. മാത്രമല്ല, പിടിക്കുന്ന പണം എപ്പോള്‍ തരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കോവിഡിനെതിരെ പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെയും ഈ ഓര്‍ഡിനന്‍സിന്റെ പരിധിയില്‍ കൊണ്ടുവന്നത് ഒഴിവാക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com