തിരുവനന്തപുരം: രോഗികൾ വല്ലാതെ കൂടിയാൽ 27 ആശുപത്രികളെ സമ്പൂർണ കോവിഡ് കെയർ സെന്ററാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ രോഗലക്ഷണമുളളവരെ നിരീക്ഷിക്കാൻ സംസ്ഥാനത്ത് 207 സർക്കാർ ആശുപത്രികൾ സജ്ജമാണ്. ആവശ്യമെങ്കിൽ ഉപയോഗിക്കാൻ 125 സ്വകാര്യ ആശുപത്രികളെയും സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിദേശത്തുനിന്നു വരുന്നവരുടെ മുൻഗണനാക്രമം തയ്യാറാക്കുന്നതും മറ്റ് കാര്യങ്ങൾ തീരുമാനിക്കുന്നതും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതും ചെലവ് ഈടാക്കുന്നതും കേന്ദ്രസർക്കാരാണ്. നാട്ടിലെ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംസ്ഥാനമാണ്. കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായി സൗകര്യം ഒരുക്കാൻ ജില്ലകളിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.
പ്രവാസികളെ വിമാനത്താവളത്തിലെ വൈദ്യ പരിശോധനയ്ക്കുശേഷം കെഎസ്ആർടിസി ബസിൽ പ്രത്യേക കേന്ദ്രത്തിൽ എത്തിക്കുന്നുണ്ട്. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടർ വീതം വൈദ്യ സഹായമുണ്ട്. ഇവയുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. മേൽനോട്ടത്തിന് ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയമിച്ചിട്ടുണ്ട്. ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഏപ്രിൽ ഒന്ന് മുതൽ 13.45 കോടി അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ