മാനന്തവാടി: പുഴക്കടവില്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചത് ചോദ്യം ചെയ്ത യുവതികൾക്കുനേരെ അഞ്ചംഗ സംഘത്തിന്റെ അസഭ്യവർഷം. ഇതു ചോദ്യം ചെയ്യാന്‍ ചെന്ന യുവതികളിലൊരാളുടെ പിതാവിനെ യുവാക്കൾ സംഘം ചേര്‍ന്ന് മര്‍ദിച്ചതായും പരാതി. ക്രൂരമര്‍ദനത്തിനിരയായ ഇദ്ദേഹത്തിന്റെ മുന്‍വശത്തെ പല്ലു കൊഴിയുകയും ചെയ്തു. മാനന്തവാടി പോലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു.
മാനന്തവാടി എടവക എള്ളുമന്ദത്ത് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. മുതിരേരി പൊള്ളമ്പാറ പുഴക്കടവില്‍ കുളിക്കാനെത്തിയ രണ്ട് യുവതികളെയാണ് പുഴയുടെ അക്കരെ നിന്നുമുള്ള സംഘം അപമാനിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എള്ളുമന്ദം സ്വദേശികളായ വെള്ളരിപ്പാലം നിനോജ് (40), മൂലപ്പീടിക അനൂപ് (33), അനീഷ് (38), ബിനീഷ് (41), വെങ്ങാരംകുന്ന് അജീഷ് (40) എന്നിവര്‍ക്കെതിരെ മാനന്തവാടി പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയതായും പോലീസ് വ്യക്തമാക്കി. എന്നാൽ, ഭരണകക്ഷി പ്രവർത്തരായ പ്രതികൾക്കെതിരെ കാര്യമായ അന്വേഷണം നടത്താതെ മൊഴിയുൾപ്പെടെ തിരുത്തി പൊലീസ് രക്ഷിക്കാൻ ശ്രമിക്കുകയാണെന്ന് യുവതിയും പിതാവും ആരോപിച്ചു.
യുവതികളെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞത് ചോദ്യം ചെയ്യാനായി മറുകരയിലേക്ക് പോയപ്പോഴാണ് പ്രതികള്‍ സംഘം ചേര്‍ന്ന് വയോധികനെ മര്‍ദിച്ചതെന്നാണ് പരാതി. സ്ത്രീകളെ അപമാനിച്ചതിനും വയോധികനെ മര്‍ദിച്ചതിനുമാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയതായും പോലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ