പിഎസ്‌സി പരീക്ഷകൾ ജൂൺ മുതൽ; എൽഡിസി, ലാസ്റ്റ് ​ഗ്രേഡ് നവംബറിന് മുൻപ്

പിഎസ്‌സി പരീക്ഷകൾ ജൂൺ മുതൽ; എൽഡിസി, ലാസ്റ്റ് ​ഗ്രേഡ് നവംബറിന് മുൻപ്
പിഎസ്‌സി പരീക്ഷകൾ ജൂൺ മുതൽ; എൽഡിസി, ലാസ്റ്റ് ​ഗ്രേഡ് നവംബറിന് മുൻപ്

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകൾ ജൂൺ മുതൽ നടത്തും. ഇതിനുള്ള നടപടികൾക്ക് തുടക്കമായി. പൊതുഗതാഗതം പുനഃസ്ഥാപിക്കുന്ന മുറയ്ക്കാണ് പരീക്ഷ നടത്തുക. അപേക്ഷകർ കുറവുള്ളവയ്ക്കും മാറ്റിവെച്ചവയ്ക്കുമായിരിക്കും മുൻഗണന നൽകുക. 62 തസ്തികകൾക്കായി 26 പരീക്ഷകളാണ് മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്താൻ പിഎസ്‌സി നിശ്ചയിച്ചിരുന്നത്. ഈ പരീക്ഷകളാണ് ജൂൺ മുതൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 

കോവിഡ് രോ​ഗ ബാധയെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന കർശന വ്യവസ്ഥകളോടെയായിരിക്കും പരീക്ഷകൾ നടത്തുക. ചെറിയ പരീക്ഷകൾ സ്വന്തം പരീക്ഷാ കേന്ദ്രങ്ങളിൽ വച്ച് ഓൺലൈനിൽ നടത്താനാണ് പിഎസ്‌സിയുടെ തീരുമാനം. അപേക്ഷകർ കൂടുതലുള്ള ഒഎംആർ പരീക്ഷകൾ ഓഗസ്റ്റിൽ തുടങ്ങാനും ആലോചനയുണ്ട്. 

ചോദ്യക്കടലാസുകൾ കൂടുതൽ സമയം സൂക്ഷിക്കുന്നതിൽ ബുദ്ധിമുട്ടുണ്ട്. അതിനാൽ മാറ്റിവെച്ച പരീക്ഷകൾ എത്രയും വേഗം നടത്തണം. പരീക്ഷയെഴുതുമെന്ന ഉറപ്പ് നൽകാൻ അപേക്ഷകർക്ക് ഇനിയും അവസരം നൽകേണ്ടെന്ന് പിഎസ്‌സി യോഗം തീരുമാനിച്ചിട്ടുണ്ട്. മാറ്റിവെച്ച പരീക്ഷകളിൽ ഭൂരിഭാഗവും ജൂൺ, ജൂലായ് മാസങ്ങളിലായി പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. 

ലാസ്റ്റ്‌ഗ്രേഡിന് 14 ജില്ലകളിലായി 6.90 ലക്ഷം അപേക്ഷകരുണ്ട്. ഇത് സെപ്റ്റംബറിൽ തുടങ്ങാനാണ് മുൻപ് തീരുമാനിച്ചിരുന്നത്. എന്നാൽ ഒക്ടോബറിലോ നവംബറിലോ നടത്താനാണ് സാധ്യത. എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് പരീക്ഷകൾ ഈ വർഷം നവംബറിന് മുൻപ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എൽഡി ക്ലർക്കിന് 17.60 ലക്ഷം അപേക്ഷകരാണുള്ളത്. ഇത് ജൂണിൽ ആരംഭിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ലാസ്റ്റ്‌ഗ്രേഡിന്റെ നിലവിലെ റാങ്ക് പട്ടികയ്ക്ക് 2021 ജൂൺ 29 വരെ കാലാവധിയുണ്ട്. 

എൽപി., യുപി അധ്യാപക പരീക്ഷകളും ഈ വർഷം നടത്തേണ്ടതുണ്ട്. 2021 ഡിസംബറിൽ ഇപ്പോഴത്തെ റാങ്ക് പട്ടികകൾ റദ്ദാകും. എൽപിയ്ക്ക് 1.07 ലക്ഷവും യുപിയ്ക്ക് 36,000-ഉം അപേക്ഷകരുണ്ട്. ആരോഗ്യ വകുപ്പിലെ സ്റ്റാഫ് നഴ്‌സിനും പുതിയ റാങ്ക് പട്ടിക തയ്യാറാക്കേണ്ടതുണ്ട്. നിലവിലെ പട്ടിക 2021 ജൂലായ് 15ന് റദ്ദാകും. 14 ജില്ലകളിലായി 73,000 പേരാണ് അപേക്ഷിച്ചത്. ഇതും ഈ വർഷം നടത്തേണ്ടതുണ്ട്.

പൊലീസ്, എക്‌സൈസ് സേനകളിലേക്കും പുതിയ വിജ്ഞാപനം ക്ഷണിച്ചിരുന്നു. നിലവിൽ റാങ്ക് പട്ടികയുണ്ടെങ്കിലും ഒരു വർഷമാണ് കാലാവധി. അതിനാൽ ഈ വർഷം തന്നെ അവയുടെ കാലാവധി അവസാനിക്കും. സേനകൾക്കെല്ലാം കൂടി 16 ലക്ഷത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഒഎംആറിന് പുറമെ ഇവയ്ക്ക് കായിക ക്ഷമതാ- ശാരീരിക ക്ഷമതാ പരീക്ഷകൾ കൂടി നടേത്തണ്ടതുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com