എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; സാമൂഹ്യഅകലം പാലിക്കുമെന്ന് മുഖ്യമന്ത്രി

ക്വാറന്റീനിലിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പരീക്ഷ എഴുതാന്‍ ആവശ്യമായ ക്രമീകരണം ഒരുക്കും. ആവശ്യക്കാര്‍ക്ക്, ബസുകള്‍ ഉള്‍പ്പെടെ ഉള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ഒരുക്കും
എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; സാമൂഹ്യഅകലം പാലിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷ നടത്താനുള്ള സാഹചര്യം കേരളത്തിലുണ്ട്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളിക്കളഞ്ഞാണ് പരീക്ഷ മാറ്റിവയ്ക്കില്ലെന്നു മുഖ്യമന്ത്രി പറഞ്ഞത്. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. ഒരു ഭീതിക്കും അടിസ്ഥാനമില്ല. ക്വാറന്റീനിലിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പരീക്ഷ എഴുതാന്‍ ആവശ്യമായ ക്രമീകരണം ഒരുക്കും. ആവശ്യക്കാര്‍ക്ക്, ബസുകള്‍ ഉള്‍പ്പെടെ ഉള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ഒരുക്കും.

ഗള്‍ഫ് മേഖലയില്‍ പരീക്ഷ സെന്ററുകള്‍ ഒരുക്കാന്‍ ശ്രമിക്കും. ബുദ്ധിമുട്ട് നേരിട്ടാല്‍ അവിടങ്ങളിലെ പരീക്ഷകള്‍ മാറ്റിവയ്‌ക്കേണ്ടി വരും. എല്ലാവരും നല്ലനിലയ്ക്ക് പരീക്ഷയ്ക്ക് തയാറെടുക്കുക. നല്ലനിലയ്ക്ക് പരീക്ഷ പാസാകുക എന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്ഡൗണ്‍ കാലത്ത് ചില സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചു. ഇത് അനുവദിക്കാനാവില്ല. സ്‌കൂളുകള്‍ തുറന്നതിനു ശേഷമേ ട്യൂഷന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ട്യൂഷന്‍ തുടരണമെന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരീക്ഷ തുടങ്ങുകയാണ് അതിന് സജ്ജീകരണം ഒരുക്കണം. നീറ്റ് പരീക്ഷ ജൂലൈ 26ന് നടത്തും. യാത്രാ വിലക്കുള്ളതിനാല്‍ പരീക്ഷ എഴുതാന്‍ ബുദ്ധിമുട്ടുണ്ട്. യുഎഇയിലും മറ്റും പരീക്ഷാ കേന്ദ്രം തുടങ്ങണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com