തിരുവനന്തപുരം: സംസ്ഥാനത്ത് സമൂഹവ്യാപനം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റാന്‍ഡം ടെസ്റ്റും സെന്റിനല്‍ സര്‍വൈലന്‍സ് ഫലങ്ങളും ഇതിനു തെളിവാണ്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപനം ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗസാധ്യതയുള്ള മുന്‍ഗണനാ വിഭാഗത്തിലുള്ളവരെ ടെസ്റ്റ് ചെയ്യുന്നത് രോഗവ്യാപനം എത്രത്തോളം സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്ന് മനസിലാക്കാനാണ്. മുന്‍ഗണനാ വിഭാഗത്തില്‍ 5630 സാംപിള്‍ ശേഖരിച്ചു. 4 പേര്‍ക്കാണ് രോഗമുണ്ടെന്ന് കണ്ടത്. സമൂഹവ്യാപനം കേരളത്തില്‍ ഉണ്ടായില്ലെന്നാണ് ഇത് കാണിക്കുന്നത്. 74,426 പേര്‍ കര, വ്യോമ, നാവിക മാര്‍ഗങ്ങളില്‍ കോവിഡ് പാസുമായി എത്തി. 44,712പേര്‍ റെഡ് സോണ്‍ ജില്ലകളില്‍നിന്നാണ് വന്നത്. 63,239 പേര്‍ റോഡ് വഴി എത്തി. വിമാന മാര്‍ഗം എത്തിയ 53 പേര്‍ക്കും കപ്പല്‍വഴി എത്തിയ 6 പേര്‍ക്കും റോഡ് വഴിയെത്തിയ 46 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.
അനാവശ്യമായ തിക്കും തിരക്കും അപകടം ക്ഷണിച്ചു വരുത്തും. സംസ്ഥാനത്തെത്തുന്ന എല്ലാവരുടെയും വിവരങ്ങള്‍ സൂക്ഷിക്കണം. വാഹനങ്ങളില്‍ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്യുന്നത് ഗുണം ചെയ്യില്ല. ചലനാത്മകത നല്ലതാണ്. കാര്യങ്ങള്‍ അയഞ്ഞുപോകാന്‍ പാടില്ല. തുറന്ന മനസോടെ അര്‍പ്പണ ബോധത്തോടെ എല്ലാവരും പ്രവര്‍ത്തിക്കണം. ചെക്ക് പോസ്റ്റുകളിലും ആശുപത്രികളിലും മാസ്‌കുകളും മറ്റും ആവശ്യത്ത് ലഭ്യമാക്കും. മരുന്നു ക്ഷാമം പരിഹരിക്കും. തട്ടുകടകള്‍ ഭക്ഷണം പാഴ്‌സല്‍! മാത്രമേ നല്‍കാവൂ. കടയിലിരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കരുത്.
ലോക്ഡൗണ്‍ കാലത്ത് ചില സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് അനുവദിക്കാനാവില്ല. സ്‌കൂളുകള്‍ തുറന്നതിനു ശേഷമേ ട്യൂഷന്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ട്യൂഷന്‍ തുടരണമെന്നുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടത്താമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളില്‍ തിരക്കു വര്‍ധിക്കുന്നു. അത് നിയന്ത്രിക്കണം. ഇതിനായി ആരോഗ്യവകുപ്പില്‍നിന്നും അടിയന്തര ഇടപെടല്‍ ഉണ്ടാകും. എയ്ഡ്‌സ് ബാധിതരുടെ പെന്‍ഷന്‍ മുടങ്ങിക്കിടക്കുന്നത് പരിഹരിക്കും. ഒന്നിലധികം നിലകളുള്ള തുണിക്കടകള്‍ക്കും പ്രവര്‍ത്തിക്കാം. 10 വയസ്സിനു താഴെയുള്ള ചെറിയ കുട്ടികളെയും കൊണ്ട് ഷോപ്പിങ്ങിന് എത്തരുത്. മൊത്തവ്യാപാര തുണിക്കടകള്‍ തുറക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ