ബംഗാളിനും ഒഡീഷയ്ക്കും സംസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യം, ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനങ്ങളെ സഹായിക്കാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി എല്ലാ സഹായവും ലഭ്യമാക്കണം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : ഉംപുണ്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.  ചുഴലിക്കാറ്റുണ്ടാക്കിയ നാശ നഷ്ടത്തെ മറികടക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും കേരളത്തിന്റെ എല്ലാ സഹായവും പിന്തുണയും നല്‍കും. പ്രതിസന്ധിയെ മറികടക്കാന്‍ പൊരുതുന്നവര്‍ക്ക് സംസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ച് മുഖ്യമന്ത്രിമാരായ മമതാ ബാനര്‍ജിക്കും നവീന്‍ പട്‌നായിക്കിനും മുഖ്യമന്ത്രി കത്തയച്ചു.

പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി എല്ലാ സഹായവും ലഭ്യമാക്കണം. ബംഗാളിലേയും ഒഡീഷയിലേയും ജനത നേരിടുന്ന വേദനയുടെയും നഷ്ടങ്ങളുടെയും ആഴം എന്തെന്ന് ഈയടുത്ത കാലത്ത് സമാനമായ പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നുപോയ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു. മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണരൂപം :

ഉംപുന്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച പശ്ചിമ ബംഗാളിനേയും ഒഡീഷയേയും സഹായിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. ചുഴലിക്കാറ്റുണ്ടാക്കിയ നാശ നഷ്ടത്തെ മറികടക്കാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കും കേരളത്തിന്റെ എല്ലാ സഹായവും പിന്തുണയും നല്‍കും. പ്രതിസന്ധിയെ മറികടക്കാന്‍ പൊരുതുന്നവര്‍ക്ക് സംസ്ഥാനത്തിന്റെ ഐക്യദാര്‍ഢ്യം അറിയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനും കത്തയച്ചു.

ബംഗാളില്‍ ചുഴലിക്കാറ്റ് വന്‍ നാശ നഷ്ടമാണ് ഉണ്ടാക്കിയത്. ബംഗാളില്‍ ജനജീവിതത്തെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. നിരവധി മനുഷ്യ ജീവനുകളും നഷ്ടമായി. ആയിരങ്ങള്‍ക്ക് കിടപ്പാടവും ജീവനോപാധിയും നഷ്ടമായി. കോവിഡ് 19 മഹാമാരിയെ നേരിടുന്നതിനിടയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ഒഡീഷയിലും ദുരന്തം ഏല്‍പ്പിച്ച ആഘാതം ചെറുതല്ല. പശ്ചിമ ബംഗാളിനും ഒഡീഷയ്ക്കും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി എല്ലാ സഹായവും ലഭ്യമാക്കണം.

ബംഗാളിലേയും ഒഡീഷയിലേയും ജനത നേരിടുന്ന വേദനയുടെയും നഷ്ടങ്ങളുടെയും ആഴം എന്തെന്ന് ഈയടുത്ത കാലത്ത് സമാനമായ പ്രകൃതി ദുരന്തങ്ങളിലൂടെ കടന്നുപോയ ഞങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. അവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com