ആകാശവാണി ആലപ്പുഴ ഇനി ഇല്ല, പ്രക്ഷേപണം അവസാനിപ്പിച്ചു

ലക്ഷദ്വീപിലെ കവരത്തി മുതല്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ല വരേയും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ ജില്ല വരേയുമാണ് ആലപ്പുഴ ആകാശവാണി നിലയത്തിലെ സംപ്രേഷണ പരിധി
ആകാശവാണി ആലപ്പുഴ ഇനി ഇല്ല, പ്രക്ഷേപണം അവസാനിപ്പിച്ചു

ആലപ്പുഴ: ആകാശവാണി ആലപ്പുഴ നിലയത്തില്‍ നിന്നുള്ള മീഡിയം വേവ് പ്രക്ഷേപണം അവസാനിപ്പിച്ചു. ആലപ്പുഴ, കൊല്ലം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ തിരുവനന്തപുരം ആകാശവാണി നിലയത്തിന്റെ പരിപാടികള്‍ കേള്‍പ്പിച്ചത് ആലപ്പുഴയിലെ ട്രാന്‍സ്മിറ്റര്‍ ആയിരുന്നു. 

നിലവില്‍ ആലപ്പുഴയില്‍ ഉപയോഗിച്ചിരുന്ന 200 കിലോവാട്ട് പ്രസരണിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാനും, പ്രവര്‍ത്തനക്ഷമമായ യന്ത്രസാമഗ്രികള്‍ മറ്റ് ആകാശവാണി കേന്ദ്രങ്ങളിലേക്ക് മാറ്റാനുമാണ് ഉത്തരവ്. ലക്ഷദ്വീപിലെ കവരത്തി മുതല്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലി ജില്ല വരേയും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ ജില്ല വരേയുമാണ് ആലപ്പുഴ ആകാശവാണി നിലയത്തിലെ സംപ്രേഷണ പരിധി. 

മാറ്റത്തോടെ ഇവിടെ കിട്ടിക്കൊണ്ടിരുന്ന മലയാളം പ്രക്ഷേപണം നിലയ്ക്കും. തീരെ ശേഷി കുറവുള്ള പ്രക്ഷേപിണിയാണ് തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലേത്. തിരുവനന്തപുരം സ്റ്റേഷന്റെ റിലേ സ്റ്റേഷനായിരുന്നു ആലപ്പുഴ. ഇത് വഴിയാണ് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ പോലും തിരുവനന്തപുരം നിലയത്തിലെ പരിപാടികള്‍ വ്യക്തതയോടെ കേള്‍ക്കാനായിരുന്നത്. 

കാസര്‍കോട, കണ്ണൂര്‍ ജില്ലകളിലുള്ള ശ്രോതാക്കള്‍ വാര്‍ത്തയ്ക്കും മറ്റുമായി പ്രധാനമായും ആലപ്പുഴ വഴിയുള്ള തിരുവനന്തപുരം നിലയത്തെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. ഇനി ആലപ്പുഴയില്‍ ശേഷിക്കുന്ന എഫ്എം ട്രാന്‍സ്മിറ്റര്‍ വഴി ആറ് കിലോമീറ്റര്‍ പരിധിയില്‍ ഉള്ളവര്‍ക്ക് മാത്രമേ ഇവിടെ ആകാശവാണി പരിപാടി കേള്‍ക്കാനാവു. 

ആലപ്പുഴ ട്രാന്‍സ്മിറ്റര്‍ ഒഴിവാക്കുന്നതിലെ കാരണം പ്രസാര്‍ഭാരതി ഡയറക്ടര്‍ ജനറലിന്റെ ഉത്തരവില്‍ പറയുന്നില്ല. ബാക്കിയുള്ള ഭൂമി, കെട്ടിടം, ഇലക്ട്രിക് ഉപകരണങ്ങള്‍, മാനവശേഷി എന്നിവയില്‍ ഉചിതമായ തീരുമാനം എടുക്കാനും ഉത്തരവില്‍ നിര്‍ദേശിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com