കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യമില്ല. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലൻസ് കോടതി തള്ളി. വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയും കോടതി തള്ളിയിട്ടുണ്ട്.
സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഇബ്രാഹിംകുഞ്ഞിനെ ഒരു ദിവസം ചോദ്യം ചെയ്യാനും വിജിലൻസിന് കോടതി അനുമതി നൽകി. നവംബർ 30 ന് ചികിൽസയിലുള്ള ലേക്ഷോർ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാം. എന്നാൽ ഇതിനായി ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ നൽകില്ല.
ഇബ്രാഹിംകുഞ്ഞ് ജുഡീഷ്യൽ കസ്റ്റഡിയിൽ തന്നെ തുടരുമെന്നും കോടതി വ്യക്തമാക്കി. ചോദ്യം ചെയ്യലിനായി ഏഴ് നിബന്ധനകളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. രാവിലെ 9 മുതൽ 12 വരെയും വൈകീട്ട് മൂന്നു മുതൽ അ‍്ചു വരെയും ചോദ്യം ചെയ്യാം. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ കോവിഡ് പരിശോധന നടത്തണം.
അന്വേഷണ സംഘത്തിൽ മൂന്നുപേർ മാത്രമേ പാടുള്ളൂ. തുടർച്ചയായി ഒരു മണിക്കൂർ മാത്രമേ ചോദ്യം ചെയ്യാവൂ. ഒരു മണിക്കൂർ കഴിഞ്ഞാൽ 15 മിനുട്ട് വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യലിന് ഇടയിൽ പോലും ചികിൽസ തടയരുത്. ചോദ്യം ചെയ്യലിന് ഇടയിൽ ഇബ്രാഹിംകുഞ്ഞിനെ മാനസികോ ശാരീരികമോ ആയി പീഡിപ്പിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ