കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പറയും. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാണിച്ച് മെഡിക്കൽ ബോർഡ് റിപ്പോർട്ട് കോടതിക്ക് നൽകിയിരുന്നു. അർബുദ ബാധിതനായ ഇബ്രാഹിംകുഞ്ഞിന് നിലവിൽ ചികിൽസയിലിരിക്കുന്ന ആശുപത്രിയിൽ തന്നെ ചികിൽസ തുടരണം. ആശുപത്രി മാറ്റുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നും ഡോക്ടർമാർ സൂചിപ്പിച്ചിട്ടുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തിൽ ഇബ്രാഹിംകുഞ്ഞിനെ തുടർചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തിൽ നിന്ന് വിജിലൻസ് പിന്മാറി. ഇബ്രാഹിംകുഞ്ഞ് നിലവിൽ ചികിൽസയിൽ കഴിയുന്ന ലേക് ഷോർ ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ