നെടുങ്കണ്ടം: രാത്രിയിൽ ഭക്ഷണം വേണമെന്നു ആവശ്യപ്പെട്ടെത്തിയ യുവാവ് ഹോട്ടൽ ഉടമസ്ഥയുടെ മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടന്നു. മുണ്ടിയെരുമ കാന്താരി ഹോട്ടൽ ഉടമസ്ഥ മോളിയുടെ (43) സ്വർണം പൂശിയ മാലയാണു കവർന്നത്.
സംഭവത്തെക്കുറിച്ച് മോളി പറയുന്നതിങ്ങനെ- ബുധനാഴ്ച രാത്രി 9.30നു കട അടക്കാൻ തുടങ്ങുകയായിരുന്നു. ഒരു ഷട്ടർ പൂർണമായി താഴ്ത്തി. ഹോട്ടൽ വൃത്തിയാക്കുന്നതിനിടെ റോഡിൽ ഒരു ബൈക്ക് വന്ന് നിന്നു. ഹെൽമറ്റ് ധരിച്ച യുവാവ് എത്തി കഴിക്കാൻ എന്തെങ്കിലും വേണമെന്ന് ആവശ്യപ്പെട്ടു. ഭക്ഷണം പാഴ്സലാക്കി യുവാവിനു നേരെ നീട്ടി. ഈ സമയത്താണു മാല പൊട്ടിച്ചത്.
റോഡിൽ ബൈക്കുമായി കാത്തു നിന്ന മറ്റൊരു യുവാവിനൊപ്പം വന്നയാൾ രക്ഷപ്പെട്ടു. ബഹളം വച്ചതോടെ കടയിൽ നിന്നു മറ്റു ജീവനക്കാർ ഇറങ്ങി വന്നു. നെടുങ്കണ്ടം റോഡിലേക്കാണ് ഇവർ രക്ഷപ്പെട്ടതെന്നും മോളി പറയുന്നു. പൊലീസും സ്ഥലത്തെത്തി.
സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവിയിൽ യുവാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. യുവാക്കളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചു പൊലീസും മോട്ടർ വാഹന വകുപ്പും അന്വേഷണം നടത്തുകയാണെന്നു എസ്ഐ ദിലീപ് കുമാർ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ