കൊല്ലം; തന്റെ രക്തം കൊണ്ട് സോറി എന്ന് എഴുതിവച്ച ശേഷമാണ് യുവഡോക്ടർ ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രി ഉടമ കടപ്പാക്കട ‘ഭദ്രശ്രീ’യിൽ ഡോ.അനൂപ് കൃഷ്ണയെ (35) ഇന്നലെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഏഴു വയസുകാരിയുടെ മരണത്തിൽ ചികിത്സാപിഴവ് ആരോപിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
കൈത്തണ്ട മുറിച്ച ശേഷം ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ശുചിമുറിയുടെ ചുമരിൽ രക്തം കൊണ്ട് ‘സോറി’ എന്നെഴുതിയിട്ടുണ്ട്. ആത്മഹത്യയാണെന്നാണു പൊലീസ് നിഗമനം. അസ്വാഭാവിക മരണത്തിന് കിളികൊല്ലൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 23നാണ് അനൂപിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ കാലിന്റെ വളവ് മാറ്റാൻ ശസ്ത്രക്രിയയ്ക്കു വിധേയയായ 7 വയസ്സുകാരി ഹൃദയാഘാതത്തെത്തുടർന്നു മരിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് പുത്തൂര്‍ മാറനാട് കുറ്റിയില്‍ പുത്തന്‍വീട്ടില്‍ സജീവ് കുമാറിന്റെയും വിനീത കുമാരിയുടെയും മകള്‍ ആഭിയ എസ്.ലക്ഷ്മിയുടെ മരണം വിവാദമായിരുന്നു. ബന്ധുക്കള്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹവുമായി ആശുപത്രിയുടെ മുന്നിൽ പ്രതിഷേധിക്കാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു.
സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണു ഡോക്ടറുടെ മരണം. ഒരാഴ്ചയായി സമൂഹമാധ്യമങ്ങളിൽ തന്നെയും കുടുംബത്തെയും കുറിച്ച് വരുന്ന ആരോപണങ്ങളിൽ അനൂപ് ഏറെ അസ്വസ്ഥനായിരുന്നെന്നു സുഹൃത്തുക്കൾ പറയുന്നു. ഡോ.അർച്ചന ബിജുവാണ് ഭാര്യ. 7 വയസുകാരി കിത്തുവാണ് മകൾ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ