തിരുവനന്തപുരം: രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ തുറക്കുന്നതില്‍ കേന്ദ്രം മാര്‍ഗനിര്‍ദേശം ഇറക്കിയുട്ടുണ്ടെങ്കിലും രോഗവ്യാപന സാഹചര്യത്തില്‍ ഇളവ് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ശനിയാഴ്ച മുതല്‍ ക്രിമിനല്‍ നടപടിച്ചട്ടം 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. റോഡുകള്‍, ബീച്ചുകള്‍, പാര്‍ക്കുകള്‍, മറ്റ് പൊതു സ്ഥലങ്ങള്‍ ഇവിടങ്ങളിലെല്ലാം അഞ്ചോ അതിലധികമോ പേര്‍ കൂട്ടംകുടുന്നത് പൂര്‍ണമായും തടയുക എന്നത് തന്നെയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
സാമൂഹിക അകലം പാലിക്കാന്‍ വിസ്തീര്‍ണമുള്ള കടകളില്‍ ഒരേ സമയം അഞ്ച് പേരില്‍ കുടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം. മറ്റുള്ള ഉപഭോക്താക്കള്‍ കടകള്‍ക്ക് വെളിയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ സ്ഥലത്ത് വരിയായി കാത്തുനില്‍ക്കണം. വാഹനങ്ങളില്‍ അഞ്ച് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാതിരിക്കുന്നതാണ് ഉചിതം. പൊതുഗതാഗത വാഹനങ്ങളില്‍ യാത്രക്കാരും ജീവനക്കാരും കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ആരാധനാ സ്ഥലങ്ങളില്‍ പരമാവധി 20 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ചെറിയ ആരാധനാസ്ഥലങ്ങളില്‍ എണ്ണം അതിനനുസരിച്ച് കുറയ്ക്കണം. കെട്ടിടം, റോഡ് നിര്‍മാണം, വൈദ്യുതീകരണ ജോലികള്‍ക്ക് വളരെ അത്യാവശ്യ ജീവനക്കാരെ മാത്രമേ നിയോഗിക്കാവൂ. കോവിഡ് സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ജോലി ചെയ്യിക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ ഉറപ്പാക്കണം.
ഒക്ടോബര്‍ 2ന് മുമ്പ് തീയതി തീരുമാനിച്ച പരീക്ഷകള്‍ നടത്തുന്നതിന് വിലക്കില്ല. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയ്ക്ക് എത്തുന്നതിന് നിരോധനമില്ല. കുട്ടികള്‍ക്ക് ഒപ്പമെത്തുന്ന മാതാപിതാക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരെ പരീക്ഷാ കേന്ദ്രത്തിന്റെ സമീപത്ത് നില്‍ക്കാന്‍ അനുവദിക്കില്ല.
ഫാക്ടറികള്‍, നിര്‍മാണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് മുഴുവന്‍ ജീവനക്കാരെയും ജോലിക്ക് നിയോഗിക്കാം. ജോലി ചെയ്യുന്നതില്‍ നിന്ന് തൊഴിലാളികളെ വിലക്കാന്‍ പാടില്ല. സ്വകാര്യ ഡിസ്‌പെന്‍സറികള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. ഇത്തരം കേന്ദ്രങ്ങളുടെ കാത്തിരിപ്പ് കേന്ദ്രത്തിലോ വഴിയിലോ രോഗികള്‍ കൂട്ടംകൂടാന്‍ പാടില്ല. ഫിസിയോ തെറാപ്പി കേന്ദ്രങ്ങള്‍, ഡന്റല്‍ ക്ലിനിക്കുകള്‍, ഹോമിയോ, ആയുര്‍വേദ ക്ലിനിക്കുകള്‍ എന്നിവയ്‌ക്കെല്ലാം ഇത് ബാധകമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ