അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് സെക്യൂരിറ്റി ജീവനക്കാരന്റെ കൈവെട്ടി; യുവതിയെ അറസ്റ്റ് ചെയ്തു

ലഹരിക്ക് അടിമയായ സെലീന രാത്രി പത്തേകാലോടെ ഇവിടെയെത്തി മോഹനൻ നായരെ അസഭ്യം പറയുകയായിരുന്നു
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് സെക്യൂരിറ്റി ജീവനക്കാരന്റെ കൈവെട്ടി; യുവതിയെ അറസ്റ്റ് ചെയ്തു

കൊച്ചി; സെക്യൂരിറ്റി ജീവനക്കാരന്റെ കൈയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ. സെലീന എന്ന യുവതിയെയാണ് സെക്യൂരിറ്റിയെ ആക്രമിച്ച കേസിൽ അറസ്റ്റു ചെയ്തത്. ഇന്നലെ വൈകിട്ട് കാഞ്ഞിരമറ്റം ബൈപ്പാസിൽ നിന്ന് പിപിഇ കിറ്റ് ധരിച്ചത്തിയ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 

 കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് പട്ടാമ്പി സ്വദേശിയായ മോഹനൻ നായർക്ക് (63) നേരെ ആക്രമമുണ്ടായത്. ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള ഷോപ്പിംഗ് കോംപ്ലക്സിലെ സെക്യൂരിറ്റിക്കാരനായിരുന്നു മോഹനൻ. ലഹരിക്ക് അടിമയായ സെലീന രാത്രി പത്തേകാലോടെ ഇവിടെയെത്തി മോഹനൻ നായരെ അസഭ്യം പറയുകയായിരുന്നു. മോഹനൻ നായർ ഇത് ചോദ്യം ചെയ്തു. അപ്പോൾ കൈയിലുണ്ടായിരുന്ന ബ്ലേഡിന് സമാനമായ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് സെലീന മോഹനൻ നായരുടെ കൈയ്ക്ക് വെട്ടുകയായിരുന്നു. കയ്യിൽ വലിയ മുറുവുണ്ടായി. 

കുറച്ചകലെ കടത്തിണ്ണയിൽ കിടക്കുകയായിരുന്ന രണ്ട് പേർക്ക് നേരേയും സെലീന മൂർച്ചയേറിയ ആയുധം വീശി. ഇവർ ഓടി രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയവരാണ് പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മോഹനനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലാക്കി. തുടർന്ന് ഇദ്ദേഹത്തെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമമുണ്ടാക്കിയ സ്ത്രീ കഞ്ചാവിനും മദ്യത്തിനും അടിമയാണെന്ന് പൊലീസ് പറയുന്നു. ഇവർ മുമ്പും പലരെയും ആക്രമിച്ചിട്ടുണ്ട്‌. അറസ്റ്റ് ചെയ്ത സെലീനയെ കൊവിഡ് പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com