ആറുമാസത്തിന് ശേഷം ഭക്തർ സന്നിധാനത്ത് ; ദിവസം 250 പേർക്ക് ദർശനാനുമതി ; ശബരിമല - മാളികപ്പുറം മേൽശാന്തിമാരെ ഇന്ന് തെരഞ്ഞെടുക്കും

വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 250 പേർക്ക് വീതമാണ് ദിവസേന ദർശനാനുമതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ശബരിമല: ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം ഭക്തർ ശബരിമല സന്നിധാനത്തിലെത്തി അയ്യനെ തൊഴുതു. പുലർച്ചെ അഞ്ചുമണിയ്ക്ക് നട തുറന്നപ്പോഴാണ് സാമൂഹിക അകലം പാലിച്ച് ഭക്തർ ദർശനത്തിനെത്തിയത്. കടുത്ത പരിശോധനകൾക്ക് ശേഷമാണ് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. 

കോവിഡ് വ്യാപനത്തെ തുടർന്ന് നിയന്ത്രണം ഏർപ്പെടുത്തിയ ശബരിമലയിൽ അതിനു ശേഷം ആദ്യമായാണ് ഭക്തരെ പ്രവേശിപ്പിക്കുന്നത്. വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 250 പേർക്ക് വീതമാണ് ദിവസേന ദർശനാനുമതി. നട അടയ്ക്കുന്ന 21 വരെ ആകെ 1250 പേർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അയ്യപ്പനെ തൊഴാം. പടിപൂജ, ഉദയാസ്തമയ പൂജ, കളഭാഭീഷേകം എന്നിവ എല്ലാ ദിവസവമുണ്ട്. 

ഇന്ന് ഉഷഃപൂജയ്ക്ക് ശേഷം  രാവിലെ എട്ടിന് അടുത്ത വർഷത്തേക്കുള്ള ശബരിമല- മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് സന്നിധാനത്ത് നടക്കും. പന്തളം കൊട്ടാരത്തിൽ നിന്ന് നിശ്ചയച്ച കൗഷിക്ക് കെ വർമ്മ, റിഷികേശ് വർമ്മ എന്നീ കുട്ടികളാണ് നറുക്കെടുക്കുന്നത്. 

ദര്‍ശനത്തിന് എത്തുന്നതിന് തൊട്ടുമുന്‍പുള്ള 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റാണ് ഭക്തര്‍ ഹാജരാക്കേണ്ടത്. മലകയാറാന്‍ പ്രാപ്തരാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. പത്ത് വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുവാദമുള്ളത്. വെര്‍ച്വല്‍ ക്യൂവിലൂടെയുള്ള ബുക്കിങ്ങില്‍ സമയവും തീയതിയും അനുവദിച്ചിട്ടുണ്ട്. തുലാമാസ പൂജകൾക്കായി ഇന്നലെ വൈകീട്ടാണ് ശബരിമല ക്ഷേത്ര നട തുറന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com